കോഴിക്കോട്: നവവധുവിനെ ഭർത്താവ് മർദിച്ചതായി പരാതി. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെയാണ് പരാതി. മേയ് അഞ്ചിനായിരുന്നു രാഹുലും എറണാകുളം സ്വദേശിയും വിവാഹിതരായത്. ഇന്നലെ രാഹുലിന്റെ വീട്ടിൽ വിവാഹ സത്കാരം നടന്നിരുന്നു.
വധുവിന്റെ വീട്ടുകാർ രാഹുലിന്റെ വീട്ടിലെത്തി. ഇതിനിടയിലാണ് ബന്ധുക്കൾ യുവതിയുടെ മുഖത്ത് പരിക്കേറ്റ പാടുകൾ കണ്ടത്. മാത്രമല്ല യുവതിക്ക് അസ്വസ്ഥതയുമുണ്ടായിരുന്നു. തുടർന്ന് വീട്ടുകാർ വിവരം അന്വേഷിച്ചു. രാഹുൽ മർദിച്ചതാണെന്ന് പറഞ്ഞതോടെ ബന്ധുക്കൾ പന്തീരങ്കാവ് പൊലീസിൽ പരാതി നൽകി.
രാഹുൽ അതിക്രൂരമായിട്ടാണ് യുവതിയെ മർദിച്ചതെന്നാണ് റിപ്പോർട്ടുകൾ. മാട്രിമോണിയൽ വഴിയാണ് രാഹുലിന്റെ വിവാഹാലോചന വന്നത്. വിവാഹത്തിന് മുമ്പ് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് യുവതി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഇയാൾക്ക് യുവതിയെ സംശയമായിരുന്നു. തുടർന്ന് കൂടെ ജോലി ചെയ്യുന്നവരടക്കമുള്ള പുരുഷന്മാരുടെ നമ്പരുകൾ ബ്ലോക്ക് ചെയ്തു.
മദ്യലഹരിയിലാണ് രാഹുൽ യുവതിയെ മർദിച്ചത്. മൊബൈൽ ഫോണിന്റെ ചാർജർ വയർ കൊണ്ട് യുവതിയുടെ കഴുത്തിൽ മുറുക്കുകയും മുഖത്തടിക്കുകയുമൊക്കെ ചെയ്‌തു. മൂക്കിൽ നിന്ന് ചോര വന്നു. ബോധം കെട്ടുവീണതോടെ ഭർത്താവും സുഹൃത്തും കൂടി ആശുപത്രിയിൽ കൊണ്ടുപോയെന്ന് യുവതി പറഞ്ഞു.
ഗാർഹിക പീഡനത്തിനാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. വിവാഹ ജീവിതം തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ച് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. പൊലീസ് ഉടൻ രാഹുലിന്റെ മൊഴിയെടുക്കും. ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനിയറാണ് രാഹുൽ. യുവതി ടെക്നോപാർക്കിലാണ് ജോലി ചെയ്യുന്നത്.