marriage

ബംഗളൂരു: ലോകം എത്ര തന്നെ വികസിച്ചാലും ഇന്നും പല പല വിശ്വാസങ്ങളെയും മുറുകെ പിടിക്കുന്നവരാണ് ജനങ്ങൾ. അതിൽ വലിയ ഒരു പങ്കും അന്ധവിശ്വാസങ്ങളെ പിന്തുടരുന്നവരാണ്. അത്തരം ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീ‌ഡിയയിൽ പ്രചരിക്കുന്നത്. കർണാടകയിലെ പുത്തൂരിൽ നിന്നുള്ള ഒരു കുടുംബം നൽകിയ പരസ്യമാണ് അത്. 30 വർഷം മുൻപ് മരിച്ച മകൾക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ച് കൊണ്ടുള്ളതായിരുന്നു പരസ്യം.

'കുലേ മദിമേ (Kule Madime) അഥവാ പ്രേത മധുവെ (Pretha Maduve) എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താണ് കുടുംബം ഇത്തരം ഒരു പരസ്യം പ്രാദേശിക പത്രത്തിൽ നൽകിയത്. ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടിൽ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ഇത്. ജീവിച്ചിരിക്കുന്നവരുടെ ദോഷം തീർക്കാൻ മരിച്ചവരുടെ ആത്മാക്കളെ തമ്മിൽ വിവാഹം കഴിപ്പിക്കുന്നതാണ് ആചാരം. ഒരാഴ്ചച മുൻപാണ് പത്രത്തിൽ പരസ്യം നൽകിയത്.

'കുലേ മദിമേ എന്ന ചടങ്ങിന് വേണ്ടി മുപ്പത് വർഷം മുൻപ് മരിച്ച ബംഗേത ഗോത്രത്തിലും കപലാൽ ജാതിയിലും പെട്ട ഒരു ആൺകുട്ടിയെ തേടുന്നു. 30 വർഷം മുൻപാണ് പെൺകുട്ടി മരിച്ചത്. ആൺകുട്ടിയുണ്ടെങ്കിൽ കുടുംബം 'കുലേ മദിമേ' നടത്താൻ തയ്യാറാണെങ്കിൽ താഴെയുള്ള വിലാസത്തിൽ ബന്ധപ്പെടുക', എന്നായിരുന്നു പരസ്യം.

പരസ്യം ഇപ്പോൾ വെെറലാണ്. 50ഓളം പേർ ഇതിനോടകം ചടങ്ങ് നടത്താൻ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ടെെംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മകളുടെ ജാതകത്തിന് ചേർന്ന ആളെ തേടി നടക്കുകയാണെന്നും അവർ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.