തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി നടന്നതായി കണ്ടെത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ക്രമക്കേട് നടത്തിയ 112 വിദ്യാർത്ഥികളുടെ പരീക്ഷാഫലം റദ്ദാക്കി. സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെയാണ് വിദ്യാർത്ഥികൾ കോപ്പിയടിച്ച വിവരം കണ്ടെത്തിയത്.
ഇത്തരത്തിൽ ക്രമക്കേട് നടന്ന പരീക്ഷാ ഹാളിലുണ്ടായിരുന്ന വിദ്യാർത്ഥികളെയും അവിടെയുണ്ടായിരുന്ന ഇൻവിജിലേറ്റർമാരെയും തിരുവനന്തപുരത്തുള്ള ഹയർസെക്കൻഡറി ആസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയിരുന്നു. അവിടെ നടന്ന ഹിയറിംഗിലാണ് കോപ്പിയടി തെളിവ് സഹിതം തെളിയിക്കപ്പെട്ടത്. തുടർന്ന് ഈ വിദ്യാർത്ഥികൾ എഴുതിയ പരീക്ഷ തന്നെ റദ്ദാക്കി.
ശക്തമായ അച്ചടക്ക നടപടി എടുക്കേണ്ട വിഷയമാണെന്നായിരുന്നു ഹയർസെക്കൻഡറി ബോർഡിന്റെ വിലയിരുത്തൽ. എന്നാൽ, വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ചുകൊണ്ടാണ് അടുത്ത മാസം നടക്കുന്ന സേ പരീക്ഷ എഴുതാൻ ഇവർക്ക് ഒരു അവസരം കൂടി നൽകുകയായിരുന്നു. ഇൻവിജിലേറ്റർമാരുടെ വീഴ്‌ച കാരണമാണ് വിദ്യാർത്ഥികൾ ഇത്തരത്തിൽ ക്രമക്കേടുകൾ കാട്ടാൻ കാരണമെന്നും ഹയർസെക്കൻഡറി ബോർഡ് ഹിയറിംഗിൽ വിലയിരുത്തി. അതിനാൽ, ഈ അദ്ധ്യാപകർക്കെതിരെയും നടപടിയുണ്ടാകും.
മേയ് ഒമ്പതിനാണ് രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചത്. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം.
മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 4.26 ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇത്തവണ 16 ദിവസം മുമ്പാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം മേയ് 25നാണ് ഫലപ്രഖ്യാപനം നടത്തിയത്. വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39 ശതമാനമായിരുന്നു വിജയം. വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 6.97ശതമാനത്തിന്‍റെ കുറവാണുണ്ടായത്.