pathanamthitta

പത്തനംതിട്ട: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. എൽ അനിതകുമാരി അറിയിച്ചു. പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസ് ആണ് എച്ച് 5 എൻ 1, എന്നാൽ ഇത് മനുഷ്യരിലും ബാധിക്കാം.രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ, മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്ക മൂലം വൈറസ് മനുഷ്യരിലേക്ക് പടരാം. ചുമ, തൊണ്ടവേദന,മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ക്ഷീണം,ശ്വാസ തടസ്സം എന്നിവ പക്ഷിപ്പനിയുടെ ലക്ഷണങ്ങളാണ്.

രോഗബാധിത പ്രദേശങ്ങളിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോഴി, താറാവ്, കാട തുടങ്ങിയ വളർത്തു പക്ഷികളുമായി അകലം പാലിക്കുക. വളർത്തു പക്ഷികളെ എടുക്കാനും താലോലിക്കാനും കുട്ടികളെ അനുവദിക്കരുത്. പക്ഷികളെ വളർത്തുന്ന സ്ഥലം/ കൂടിന്റെ പരിസരത്ത് പോകരുത്. മുട്ട, മാംസം എന്നിവ നന്നായി വേവിച്ചതിനുശേഷം മാത്രം കഴിക്കുക, ചത്ത പക്ഷികൾ,കാഷ്ഠം എന്നിവയുമായി സമ്പർക്കത്തിൽ ആയാൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. രോഗബാധിത പ്രദേശങ്ങളിലുള്ളവർ മാസ്ക് ഉപയോഗിക്കുക. പനി,ശരീരവേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് സ്വയം ശ്രദ്ധിക്കുക. ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക.