തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിതരണത്തിൽ പ്രതിസന്ധി. സമരം അവസാനിച്ചിട്ടും പാൽ വിതരണം സാധാരണ നിലയിലായില്ല. തിരുവനന്തപുരത്തും കൊല്ലത്തും വിതരണം തടസപ്പെട്ടു. വരും മണിക്കൂറിൽ വിതരണം പൂർവ്വസ്ഥിതിയിലാവുമെന്നാണ് അധികൃതർ പറയുന്നത്. തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് മിൽമ ബോർഡ് യോഗം ചേരും.
പാക്കിംഗും വിതരണവും നിറുത്തിവച്ച് 16 മണിക്കൂർ തൊഴിലാളികൾ നടത്തിയ മിൽമയിലെ സമരം ഇന്നലെ രാത്രിയോടെയാണ് ഒത്തുതീർപ്പായത്. ജീവനക്കാർക്ക് പ്രമോഷൻ നൽകാമെന്ന ഉറപ്പ് എഴുതി നൽകണമെന്നായിരുന്നു തൊഴിലാളി യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടത്. ചർച്ചയിൽ മിൽമ ചെയർപേഴ്സൺ മണിവിശ്വനാഥ് അങ്ങനെ ചെയ്യാമെന്ന് സമ്മതിച്ചതോടെ രാത്രി പത്തുമണിയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മേഖലാ യൂണിയന് കീഴിലുള്ള അമ്പലത്തറ, കൊല്ലം, പത്തനംതിട്ട ഡയറികളിലായിരുന്നു സമരം.
ലക്ഷക്കണക്കിന് ലിറ്റർ പാലിന്റെ പ്രോസസിംഗ് തടസപ്പെട്ടിരുന്നു. ഇതുകാരണം കടകളിൽ വിതരണത്തിന് പാൽ എത്തിക്കാനായില്ല. ഉയർന്ന ഉദ്യോഗസ്ഥർക്ക് വർഷാവർഷം സ്ഥാനക്കയറ്റം നൽകുമ്പോൾ തൊഴിലാളികളെ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞദിവസം മിൽമ മേഖല ചെയർപേഴ്സൺ മണി വിശ്വനാഥിനെ പ്രതിഷേധക്കാർ ഉപരോധിച്ചിരുന്നു. മിൽമയുടെ പരാതിയിൽ ഐ.എൻ.ടി.യു.സി., സി.ഐ.ടി.യു. തൊഴിലാളികളുടെ പേരിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.
കേസുകൾ പിൻവലിക്കണമെന്നും തൊഴിലാളികൾക്ക് സ്ഥാനക്കയറ്റം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ സമരം ആരംഭിച്ചത്. തിരുവനന്തപുരം മേഖലയിൽ ഏകദേശം നാലര ലക്ഷം ലിറ്റർ പാലാണ് പ്രതിദിനം വില്പന നടക്കുന്നത്. മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥ് , മാനേജിങ് ഡയറക്ടർ പി. മുരളി,മിൽമയിലെ ഐ.എൻ.ടി.യു.സി യൂണിയനെ പ്രതിനിധീകരിച്ച് വി.ജെ. ജോസഫും സി.ഐ.ടി.യു.വിനായി എസ് സലീമും ചർച്ചയിൽ പങ്കെടുത്തു.