food

തിരുവനന്തപുരം: ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ രൂപീകരിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ലക്ഷ്യം മറികടന്ന് കേരളം. 2500 യൂണിറ്റുകള്‍ ആരംഭിക്കണമെന്നാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും മോദി സര്‍ക്കാര്‍ നല്‍കിയിരുന്ന ലക്ഷ്യം. വെറും മൂന്ന് സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് പക്ഷേ ഇക്കാര്യം സാദ്ധ്യമാക്കാന്‍ കഴിഞ്ഞത്. 2548 യൂണിറ്റുകള്‍ ആരംഭിച്ച് കേരളവും പട്ടികയില്‍ ഇടംപിടിച്ചു.

പി.എം.എഫ്.എം.ഇ (പിഎം ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ്) വഴി മാത്രമാണ് 2023 - 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയും വ്യവസായ യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കേരളം വലിയ വ്യാവസായിക മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി പി രാജീവ് ഈ വിഷയത്തില്‍ പ്രതികരിച്ചു.

`പിഎംഎഫ്എംഇ സ്‌കീമിലൂടെ 2023 - 24 സാമ്പത്തിക വര്‍ഷത്തില്‍ 2500 യൂണിറ്റുകള്‍ തുടങ്ങാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 2548 സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങി. ഇന്ത്യയിലാകെ കേരളമടക്കം മൂന്നു സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രം നല്‍കിയ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. രാജ്യത്ത് സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത് കേരളമെത്തി`. മന്ത്രി പറഞ്ഞു.

സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയാണ് പി.എം.എഫ്.എം.ഇ. 10 ലക്ഷം വരെ മൂലധന സബ്‌സിഡിയാണ് ഇതിന് ലഭിക്കുക. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 'സംരംഭക വര്‍ഷം' പദ്ധതിയിലൂടെ കേരളത്തില്‍ രണ്ടര ലക്ഷത്തോളം സംരംഭങ്ങളാരംഭിച്ചു.

എല്ലാ മേഖലയിലും വ്യാവസായിക മുന്നേറ്റം സാദ്ധ്യമാവുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിപ്പോള്‍ വന്ന കണക്കുകളെന്ന് മന്ത്രി പറഞ്ഞു. ഇതിനൊപ്പം നൂതന സാങ്കേതിക മേഖലയിലെ നിക്ഷേപങ്ങള്‍ കേരളത്തെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണെന്ന് മന്ത്രി പറഞ്ഞു.