സമീപകാലത്ത് രാഷ്ട്രീയ ലോകത്തെ നടുക്കിയ ആക്രമണങ്ങൾ
ഷിൻസോ ആബെ
2022 ജൂലായ് 8ന് ജപ്പാന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെ പടിഞ്ഞാറൻ ജപ്പാനിലെ നാരാ നഗരത്തിലെ റെയിൽവേ സ്റ്റേഷന് പുറത്ത്, ട്രാഫിക് ഐലൻഡിൽ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കുമ്പോൾ വെടിയേറ്റ് കൊല്ലപ്പെട്ടു. തെത്സുയാ യമഗാമി എന്ന 41 കാരനാണ് ആബെയെ വധിച്ചത്. ഇയാൾ മുൻ നാവികസേനാംഗമാണ്. ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉറ്റ സുഹൃത്തായിരുന്ന ആബെയുടെ വിയോഗത്തിൽ ഇന്ത്യയും ദുഃഖാചരണം നടത്തി.
ഹൊവനൈൽ മോയ്‌സ്
2021 ജൂലായ് 7ന്, കരീബിയൻ രാജ്യമായ ഹെയ്‌തിയുടെ പ്രസിഡന്റ് ഹൊവനൈൽ മോയ്‌സ് (53) വെടിയേറ്റു മരിച്ചു. മോയ്‌സിന്റെ സ്വകാര്യ വസതിയിൽ നടന്ന ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ ഹെയ്‌തിയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി.
ജെയ്‌ർ ബൊൽസൊനാരോ
ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്‌ർ ബൊൽസൊനാരോയ്ക്ക് 2018ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുത്തേറ്റു. സംഭവം മുൻ ആർമി ഓഫീസറായ ബൊൽസൊനാരോയ്ക്ക് ജനപ്രീതി ഇരട്ടിക്കാൻ കാരണമാവുകയും അദ്ദേഹം ബ്രസീൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ദൈവം തന്നെ ഏൽപ്പിച്ച ദൗത്യം നിറവേറ്റി എന്നാണ് ബൊൽസൊനാരോയെ കുത്തിയ ആളുടെ പ്രതികരണം. ഇയാളെ പിന്നീട് മനോരോഗ ആശുപത്രിയിലേക്ക് മാറ്റി.
ക്രിസ്റ്റീന കിർഷ്‌നർ
2022 സെപ്റ്റംബർ 1ന് അർജന്റീന വൈസ് പ്രസിഡന്റ് ക്രിസ്റ്റീന കിർഷ്‌നർ വധശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വസതിയ്ക്ക് പുറത്ത് അനുഭാവികളെ അഭിവാദ്യം ചെയ്യുന്നതിനിടെ തൊട്ടരികിലുണ്ടായിരുന്ന അക്രമി പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് ക്രിസ്റ്റീനയുടെ മുഖത്തേക്ക് തോക്കുചൂണ്ടി. തോക്ക് പ്രവർത്തിക്കാതിരുന്നത് തുണയായി. തോക്കിൽ അഞ്ച് ബുള്ളറ്റുകളുണ്ടായിരുന്നു. 2007 മുതൽ 2015 വരെ അർജന്റീന പ്രസിഡന്റായിരുന്നു ക്രിസ്റ്റീന.
ഇമ്രാൻ ഖാൻ
2022 നവംബർ 3ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ റാലിക്കിടെ ഇമ്രാൻ കണ്ടെയ്‌നർ ട്രക്കിന് മുകളിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ ആൾക്കൂട്ടത്തിനിടെയിൽ നിന്ന് അക്രമി പലതവണ വെടിവച്ചു. വലതുകാലിൽ പാദത്തിന് മുകളിലായി വെടിയേറ്റ ഇമ്രാൻ നിസാര പരിക്കോടെ രക്ഷപ്പെട്ടു.