തൃശൂർ: തൃശൂർ പൂരത്തിനിടെ വിദേശവനിതയെ അപമാനിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ആലത്തൂർ സ്വദേശി സുരേഷാണ് (മധു) പിടിയിലായത്. ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് തൃശൂർ ഈസ്റ്റ് പൊലീസിന് കൈമാറി. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിദേശ വനിത ഇക്കാര്യം വെളിപ്പെടുത്തിയത്. തൃശൂർ പൂരത്തിൽ പങ്കെടുത്ത വിദേശ വനിത തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലിട്ട വീഡിയോയിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ശ്രീമൂലസ്ഥാനത്ത് പ്രതികരണം തേടുന്നതിനിടെ ഒരാൾ കടന്നുപിടിച്ചു എന്നാണ് വിദേശ വനിതയുടെ ആരോപണം. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി.
വ്‌ളോഗറായ വിദേശ വനിത തൃശൂർ പൂരത്തിന്റെ പ്രതികരണം ആളുകളിൽ നിന്നും തേടുന്നതിനിടെയായിരുന്നു സംഭവം. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളമെന്ന തരത്തിൽ നേരത്തെ വീഡിയോ ഉൾപ്പെടെ ഇട്ടിരുന്ന വ്‌ളോഗറാണിത്. 2024 ഏറ്റവും മികച്ച അനുഭവമെന്ന തരത്തിൽ യുവാക്കൾ പാട്ടുപാടുന്നതിന്റെ വീഡിയോയും ഏറ്റവും മോശം അനുഭവമെന്ന തരത്തിൽ മറ്റൊരു വീഡിയോയുമാണ് ഇൻസ്റ്റഗ്രാമിൽ ഇവർ ഇട്ടത്. ഇതിൽ ഏറ്റവും മോശം അനുഭവമെന്ന് പറഞ്ഞുള്ള വീഡിയോയിലാണ് അപമാനിച്ച കാര്യം വെളിപ്പെടുത്തിയത്. ഇയാൾ അനുവാദമില്ലാതെ വിദേശ വനിതയെ കടന്നുപിടിക്കുന്നതും ഉമ്മ വയ്ക്കുകയാണെന്ന് ഇയാൾ പറയുന്നതും വീഡിയോയിലുണ്ട്. സംഭാഷണത്തിന്റെ ഇംഗ്ലീഷ് സബ് ടൈറ്റിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇയാളെ വിദേശ വനിത തട്ടിമാറ്റുന്നതും കാണാം.