chip-challenge

ന്യൂയോർക്ക്: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ 'സ്‌പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്ത 14കാരൻ ഹൃദയാഘാതം വന്ന് മരിച്ചു. അമേരിക്കയിലാണ് സംഭവം. മസാച്യുസെറ്റ്‌സ് സ്വദേശി ഹാരിസ് വോലോബയാണ് മരിച്ചത്. വളരെ എരിവേറിയ ടോർട്ടില്ല ചിപ്പ് കഴിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ സെപ്‌തംബറിലാണ് ഹാരിസ് വോലോബ മരിച്ചത്. എന്നാൽ, ഇയാളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മുളകിലടങ്ങിയ 'ക്യാപ്‌സൈസിൻ' കൂടുതലായി ശരീരത്തിലെത്തിയതിനെ തുടർന്നാണ് ഹൃദയാഘാതം ഉണ്ടായതെന്നും ഇതാണ് മരണകാരണമെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറ‌ഞ്ഞിട്ടുള്ളത്.

വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ഈ വിവരം പുറത്തുവിട്ടത്. ഹാരിസിന് ഹൃദയം വലുതാകുന്ന കാർഡിയോമെഗാലി എന്ന രോഗാവസ്ഥയും ഉണ്ടായിരുന്നു. ഇതും മരണത്തിന് കാരണമായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

ഹാരിസ് വോലോബയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി സ്‌പൈസി ചിപ്പ് നിർമാതാക്കളായ പാക്വി അറിയിച്ചു. പത്താംക്ലാസുകാരന്റെ മരണത്തിന് പിന്നാലെ കമ്പനി ചിപ്പ്സ്‌ പിൻവലിക്കുകയും ചെയ്തു. 10 ഡോളറാണ് ഒരു പാക്കറ്റിന്റെ വില. ശവപ്പെട്ടിയുടെ ആകൃതിയിലുള്ള ബോക്‌സിലാണ് ഇത് പാക് ചെയ്ത് വിപണിയിലെത്തുന്നത്. കുട്ടികൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുണ്ടായിട്ടും ചിപ്പ് ചലഞ്ചിൽ നിരവധി കൗമാരക്കാർ പങ്കെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

കാലിഫോർണിയയിൽ വൺ ചിപ്പ് ചലഞ്ചിന് ശ്രമിച്ച മൂന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്‌പൈസി ചിപ്പ് കഴിച്ചതിന് ശേഷം വെള്ളവും മറ്റ് ഭക്ഷണവും കഴിക്കാതെ എത്രനേരം പിടിച്ചുനിൽക്കാൻ കഴിയുമെന്നതാണ് വൺ ചിപ്പ് ചലഞ്ച്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പ്രചരിച്ചതോടെ നിരവധിപേർ ഇത് വാങ്ങി കഴിച്ചിരുന്നു.