കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഗവര്‍ണറെ തുടരെ അപകീര്‍ത്തിപ്പെടുത്താനുള്ളശ്രമങ്ങള്‍ക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത ബാനര്‍ജി ഒടുവില്‍ രാജ്ഭവന്‍ ജീവനക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നടത്തിയ നീക്കവും തിരിച്ചടിയാവുന്നു.
രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കുമെതിരെയുള്ള അന്വേഷണമോ കേസുകളോ നിലനില്‍ക്കില്ലെന്ന് ഭരണഘടന വ്യവസ്ഥകളും സുപ്രീംകോടതി വിധികളും ഉദ്ധരിച്ച് അറ്റോണി ജനറല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ നിയമവിദഗ്ധര്‍ വ്യക്തമാക്കിയപ്പോഴാണ് അപവാദപ്രചാരണങ്ങളുടെ മുനയൊടിയുന്നു എന്നു മനസ്സിലാക്കിയ മമത ബനേര്‍ജീ രാജ്ഭവന്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് തടിതപ്പാന്‍ നീക്കമാരംഭിച്ചത്.
ടി.എം സി കുടുംബാംഗമായ താല്‍ക്കാലിക ജീവനക്കാരിയെക്കൊണ്ട് രാജ്ഭവനിലെ സാധാരണ ജീവനക്കാര്‍ക്കെതിരെ പോലീസില്‍ വ്യാജ പരാതി കൊടുപ്പിച്ചാണ് മമത കരുക്കള്‍ നീക്കിയത്. സഹപ്രവര്‍ത്തകര്‍ തന്നെ തടഞ്ഞു വച്ചു, മര്‍ദ്ദിച്ചു, ടെലിഫോണ്‍ തല്ലിപൊട്ടിച്ചു എന്നൊക്കെയാണ് പരാതി. ഇത് രാജ്ഭവനിലെ സാധാരണ ജീവനക്കാരെ ഒന്നാകെ ചൊടിപ്പിച്ചിരിക്കയാണ്. ഇതിനെ നിയമപരമായി നേരിടാന്‍ അറ്റോണി ജനറല്‍ നിര്‍ദേശം നല്‍കികഴിഞ്ഞു .
സന്ദേശ്ഖലിയിലെ ഗൂണ്ടാരാജ് അവസാനിപ്പിച്ച് സ്ഥലത്തെ പ്രധാന ഗൂണ്ടായായ തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷേഖിനെ അറസ്റ്റ് ചെയിക്കാന്‍ ഗവര്‍ണര്‍ ആനന്ദബോസ് നടത്തിയ ശക്തവും തന്ത്രപരവുമായ നീക്കങ്ങള്‍ മമതയെ ഞെട്ടിച്ചു. അവിടെ സ്ത്രീകളുടെ വോട്ട് ബാങ്ക് മമതയ്‌ക്കെതിരായി മാറി. ഇതിന്റെ ആഘാതം നിമിത്തമാണ് മമത ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞത്.
ഏതാനും മാസം മുമ്പ് ഒരു ടിഎംസി നേതാവ് ഗവര്‍ണര്‍ക്കെതിരെ ഒരു ആരോപണം ഉന്നയിച്ചപ്പോള്‍ ഈ മൂന്നാംതരം അടവ് മാന്യനായ ഈ ഗവര്‍ണറോട് വേണ്ട എന്നു വിലക്കിയത് മമതയാണ് . നേതാവിനെ രാജ്ഭവനിലേക്ക് അയച്ച് അവര്‍ ഗവര്‍ണറോട് ക്ഷമ പറയിപ്പിക്കുകയും ചെയ്തു . എന്നാല്‍ സന്ദേശ്ഖലീ സംഭവത്തിന് ശേഷം മമത തന്നെ ആ ആരോപണം പൊടിതട്ടി എടുത്ത് ഗവര്‍ണറെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കുകയായിരുന്നു.
എത്ര സമ്മര്‍ദ്ദമുണ്ടായാലും ബംഗാളില്‍ അഴിമതിക്കും അക്രമത്തിനും എതിരെയുള്ള നടപടികള്‍ തുടരൂകതന്നെ ചെയ്യും എന്നു ഗവര്‍ണര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി ആരോപണത്തിന് വിധേയരായ രണ്ടു മന്ത്രിമാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കി അവരെ ജയിലിലാക്കിയ ഗവര്‍ണര്‍ മറ്റ് ചില മന്ത്രിമാരുടെ പേരിലുള്ള അഴിമതി ആരോപണങ്ങള്‍ ഗൗരവമായി പരിശോധിച്ചു വരികയാണ്.
ഗവര്‍ണരുടെ മേല്‍ ചെളി വാരിയേറിയുന്ന മമതയുടെ പ്രതികാരശൈലിക്കെതിരെ ബംഗാളിലെ മറ്റുരാഷ്ട്രീയപാര്‍ട്ടി നേതാക്കളും പൗരസംഘടനകളും പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. സിപിഎമ്മും കോണ്‍ഗ്രസ്സും ഗവര്‍ണര്‍ക്ക് അനുകൂലമായ പരസ്യനിലപാട് വ്യക്തമാക്കിയിട്ടുണ്ട് . സിപിഎം ഈസ്റ്റ് മിഡ്‌നാപൂര്‍ സെക്രട്ടറി നിരഞ്ജന്‍ സിഹി ഗവര്‍ണര്‍ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തി.
പരാതിക്കാരിയുടെ അമ്മ ടിഎംസിയുടെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച കാര്യം ചൂണ്ടിക്കാട്ടിയത് അദ്ദേഹമാണ്.
കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവ് അധീര്‍ രഞ്ജന്‍ ചൌധരി ഗവര്‍ണര്‍ക്കെതിരെ പ്രതികരിക്കാന്‍ തനിക്കാവില്ലെന്നു പരസ്യമായി പറഞ്ഞു . മുന്‍ മേഘാലയ ഗവര്‍ണര്‍ തഥാഗത റോയ് ''കളങ്കമറ്റ വ്യക്തിത്വമുള്ള ഈ ഗവര്‍ണറെ അപമാനീക്കുന്നത് മമതയുടെ രാഷ്ട്രീയ ജീര്‍ണ്ണതയാണ്'' എന്നു വ്യക്തമാക്കി.