finance

ഒറ്റപ്പാലം: പോത്തിറച്ചിക്ക് വില കൂടിയതോടെ വാണിയംകുളം ചന്തയിലടക്കം പോത്തുകളെത്തുന്നതില്‍ വന്‍ കുറവ്. സംസ്ഥാനത്തെ പേരുകേട്ട കന്നുകാലി ചന്തയായ വാണിയംകുളത്ത് വ്യാഴാഴ്ച എത്തിയത് 40 ലോഡ് കന്നുകാലികളാണ്. ഇതില്‍ 10 ലോഡ് മാത്രമാണ് പോത്തുകള്‍ ഉണ്ടായിരുന്നത്. ബാക്കിയെല്ലാം മറ്റ് കന്നുകാലികളാണ്. നേരത്തെ വാണിയംകുളം കന്നുകാലിച്ചന്തയില്‍ കൂടുതലായി എത്തിയിരുന്നത് പോത്തുകളായിരുന്നു.

പോത്തുകള്‍ കുറവായിരുന്നെങ്കിലും മറ്റ് കന്നുകാലികളുടെ വില്‍പ്പന സജീവമായിരുന്നു. 340 മുതല്‍ 400 രൂപ വരെയാണ് പോത്തിറച്ചിയുടെ വില. ബോട്ടിക്ക് 150 മുതല്‍ 200 രൂപ വരെയാണ് വില. ആന്ധ്രാപ്രദേശ്, ഒഡിഷ, തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കന്നുകാലികളെത്തുന്നത്. തിരഞ്ഞെടുപ്പ് കാരണവും കന്നുകാലികളുടെ ക്ഷാമംമൂലവും ഇത് പകുതിയായി കുറയുകയായിരുന്നു.

ഇതരസംസ്ഥാനങ്ങളിലെ പ്രാദേശിക വിപണികളില്‍ നിന്ന് കന്നുകാലികളെ കൂടിയവിലയ്ക്ക് വാങ്ങിയാണ് ഇപ്പോള്‍ എത്തിക്കുന്നത്. നാട്ടിന്‍ പുറങ്ങളിലില്‍ ഫാമുകള്‍ കുറഞ്ഞതോടെ ഇവിടെ നിന്നും പോത്തുകളെയും എരുമകളെയും ലഭിക്കാത്ത സാഹചര്യമാണ്. പെരുന്നാള്‍ അടുക്കുന്നതോടെ ഇനിയും വില വര്‍ധിക്കാനുള്ള സാഹചര്യമാണെന്ന് കേരള കാറ്റില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യൂസഫ് അപ്പ കാട്ടില്‍ പറഞ്ഞു.

പോത്തുകളെ കിട്ടാനില്ല

ആന്ധ്ര, കര്‍ണ്ണാടക, ഒറീസ, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കന്നുകാലികള്‍ എത്തുന്നത്. എന്നാല്‍ ഇവിടെ വലിയ രീതിയില്‍ വില വര്‍ദ്ധിച്ച സാഹചര്യമാണ്. 30 മുതല്‍ 50 രൂപയാണ് ഒരു കിലോഗ്രാമില്‍ വര്‍ദ്ധിച്ചത്. ഇതോടെ ഇവിടെ നിന്ന് എത്തിക്കുന്ന കാലികള്‍ക്ക് ഇരട്ടി വിലയാണ് ഇപ്പോള്‍ വരുന്നത്. കയറ്റുമതി കൂടിയതുമൂലം പോത്തുകളെ കിട്ടാനില്ലാത്തതാണ് കാരണം. ഇതോടെ ഇറച്ചിക്കും വില കൂടിയതായി കച്ചവടക്കാര്‍ പറഞ്ഞു.