കഴിഞ്ഞ ദിവസമായിരുന്നു നടന വിസ്മയം മോഹൻലാലിന്റെ അറുപത്തിനാലാം ജന്മദിനം. വീട്ടുകാർക്കൊപ്പം കേക്ക് മുറിച്ചായിരുന്നു താരത്തിന്റെ പിറന്നാളാഘോഷം. മുഖ്യമന്ത്രി പിണറായി വിജയനും മെഗാസ്റ്റാർ മമ്മൂട്ടിയുമടക്കം നിരവധി പേർ അദ്ദേഹത്തിന് ആശംസയറിയിച്ചു.
ഇതിനിടയിൽ മോഹൻലാലിനെപ്പറ്റി ഒരു മാദ്ധ്യമത്തിൽ വന്ന ലേഖനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ദാനശീലത്തെപ്പറ്റി ലേഖനത്തിൽ പറയുന്നുണ്ട്.
ഒരു കൈ ചെയ്യുന്ന മറു കൈ അറിയരുത് എന്ന് പറയുമ്പോലെ താൻ ചെയ്യുന്ന നന്മകൾ പരസ്യപ്പെടുത്തുന്നയാളല്ല മോഹൻലാൽ. നിരവധി സ്ഥാപനങ്ങളെയും വ്യക്തികളെയും പല സാഹചര്യങ്ങളിൽ മോഹൻലാൽ സഹായിച്ചിട്ടുണ്ടെന്ന് ലേഖനത്തിൽ പറയുന്നു. സഹായം ലഭിച്ച ചിലർ അത് പുറത്തുപറഞ്ഞെങ്കിലും താരം ഇതിനെപ്പറ്റിയൊന്നും ഒരക്ഷരം മിണ്ടിയില്ല.
മോഹൻലാലിന്റെ സഹായം ലഭിച്ചവരിലൊരാളായിരുന്നു ക്യാപ്റ്റൻ രാജു. അദ്ദേഹത്തിന്റെ സഹോദരിയുടെ വിവാഹത്തിന് കുറച്ച് പണത്തിന്റെ കുറവ് വന്നു. അറിയാവുന്ന പലരോടും ക്യാപ്റ്റൻ രാജു കടം ചോദിച്ചെങ്കിലും കിട്ടിയില്ല. മോഹൻലാൽ അടുത്ത സുഹൃത്തായിരുന്നെങ്കിലും അദ്ദേഹത്തോട് ചോദിച്ചിരുന്നില്ല. തുടക്കകാലത്ത് ചെന്നൈയിലെ സ്വാമീസ് ലോഡ്ജിൽ ഇരുവരും ഒന്നിച്ച് താമസിച്ചിട്ടുണ്ട്.
ക്യാപ്റ്റൻ രാജുവിന്റെ പ്രയാസങ്ങൾ ആരോ വഴി മോഹൻലാൽ അറിഞ്ഞു. തുടർന്ന് ക്യാപ്റ്റൻ രാജുവിനെ വിളിക്കുകയും, അദ്ദേഹത്തിന് ആവശ്യമുള്ള പണം നൽകുകയും ചെയ്തു. എത്രയും വേഗം തിരിച്ചുതരാമെന്ന് ക്യാപ്റ്റൻ രാജു പറഞ്ഞപ്പോൾ തിരിച്ചുതരുന്ന കാര്യം ഞാൻ രാജുച്ചായനോട് ചോദിച്ചോയെന്നായിരുന്നു മോഹൻലാലിന്റെ മറുപടി. എന്നാൽ ക്യാപ്റ്റൻ രാജു ആ പണം തിരികെ നൽകി. തനിക്ക് അടുപ്പമുള്ളവരോടൊക്കെ അദ്ദേഹം മോഹൻലാലിന്റെ സഹായത്തെപ്പറ്റി പറഞ്ഞെന്നും ലേഖനത്തിൽ പറയുന്നു.
അതേസമയം, പിറന്നാളോടനുബന്ധിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ മാസ് ലുക്ക് എഫ്.ബി, ഇൻസ്റ്റഗ്രാം പേജുകളിലൂടെ ഇന്നലെ മോഹൻലാൽ പുറത്തുവിട്ടിരുന്നു. മെഗാഹിറ്റ് ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സ്റ്റീഫൻ നെടുമ്പള്ളിയുടെ മറ്റൊരു മുഖമായ ഖുറേഷി അബ്രാം എന്ന ഹാഷ്ടാഗോടു കൂടിയാണ് പുതിയ പോസ്റ്റർ. വെളുത്ത വസ്ത്രമായിരുന്നു ലൂസിഫറിനെങ്കിൽ ബ്ലാക്ക് ഗെറ്റപ്പിലാണ് എമ്പുരാനെത്തുന്നത്.
പോസ്റ്ററിനു താഴെ പിറന്നാൾ ആശംസകളുടെ കുത്തൊഴുക്കായി. ലാലേട്ടൻ ആവേശമാണ്, അദ്ഭുതമാണ് എന്നു തുടങ്ങുന്ന കമന്റുകൾ. തരുൺ മൂർത്തിയുടെ ചിത്രത്തിലെ തൊടുപുഴയിലെ ലൊക്കേഷനിൽ മോഹൻലാൽ ഇന്ന് വീണ്ടും ജോയിൻ ചെയ്യും. പിറന്നാൾ ആഘോഷമൊരുക്കി വരവേൽക്കാനാണ് നിർമ്മാതാവ് രഞ്ജിത്ത് ഉൾപ്പെടെ അണിയറ പ്രവർത്തകരുടെ പദ്ധതി.