ലണ്ടൻ: വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് ഒരാൾ മരിക്കുകയും 104 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ക്ഷമാപണവുമായി സിംഗപ്പൂർ എയർലൈൻസ്. യാത്രക്കാർക്കുണ്ടായ ദുരനുഭവത്തിൽ ക്ഷമ ചോദിക്കുന്നതായി സി.ഇ.ഒ ഗോ ചൂൻ ഫോംഗ് അറിയിച്ചു. പരിക്കേറ്റ് ബാങ്കോക്കിലെ ആശുപത്രിയിൽ തുടരുന്ന 58 പേരിൽ 20 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കവെയാണ് വിമാനം ആകാശച്ചുഴിയിൽ പെട്ടത്. തുടർന്ന് ബാങ്കോക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ആൻഡമാൻ കടലിന് മുകളിൽ വച്ചായിരുന്നു സംഭവം. മൂന്ന് ഇന്ത്യക്കാർ അടക്കം 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.