air-india-express

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മൂന്ന് വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യയുടെ കോഴിക്കോട് - റിയാദ് ( 8.35 PM), കോഴിക്കോട് - അബുദാബി (10.5 PM)​,​ കോഴിക്കോട് - മസ്‌കറ്റ് (11.10 PM)​ എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. നേരത്തെ രണ്ട് വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ വെെകിയിരുന്നു.

കരിപ്പൂരിൽ നിന്ന് അബുദാബി,​ മസ്കറ്റ് എന്നിവിടങ്ങിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് വെെകിയത്. ഇന്നലെ രാത്രിയാണ് ഈ രണ്ട് വിമാനങ്ങളും പുറപ്പെടേണ്ടിയിരുന്നത്. കനത്ത മഴ മൂലം വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

ഇന്നും ശക്തമായ മഴ; ഏഴ് ജില്ലക്കാർക്ക് പ്രത്യേക നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടർന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

rain-1

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം മഴ പെയ്തതോടെ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമഴ ശനിയാഴ്ചയോടെ ശമിക്കാൻ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ സൂചന.

rain-1

ഇന്നും നാളെയും ശക്തമായ മഴ തുടരും. തെക്കൻ കേരളത്തിൽ കേന്ദ്രീകരിച്ചിരുന്ന അതിശക്തമഴ ഇന്നലെ എല്ലാ ജില്ലകളിലേക്കും വ്യാപിച്ചു. ഉയർന്ന തിരമാലയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. വടക്കൻ ജില്ലകളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെ രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതോടെ മഴക്കെടുതിയിൽ ഇതുവരെ മരിച്ചവർ ആറായി.