തിരുവനന്തപുരം : വാഹനങ്ങളിലെ ഹെഡ്‌ലൈറ്റിൽ എൽ.ഇ.ഡി അല്ലെങ്കിൽ എച്ച്.ഐ.ഡി ബൾബ് ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണെന്ന് എം.വി.ഡി ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
പല മുൻനിര വാഹന നിർമ്മാതാക്കളും ഹാലജൻ ലാമ്പുകൾക്ക് പകരം എൽ.ഇ.ഡി ലാമ്പുകളും എച്ച്.ഐ.ഡി ലാമ്പുകളും ഹെഡ് ലൈറ്റിൽ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം ലാമ്പുകൾക്ക് നിർമ്മാണ ചെലവും പരിപാലന ചെലവും കൂടുതലായതിനാൽ പല സാധാരണ വാഹനങ്ങളിലും നിർമ്മാതാക്കൾ ഹാലജൻ ലാമ്പുകൾ തന്നെയാണ് ഇപ്പോഴും ഉപയോഗിച്ച് വരുന്നത്. വാഹന ഉടമകൾ ഹെഡ് ലൈറ്റ് റിഫ്ലക്ടറിലെ ഹാലജൻ ബൾബ് നീക്കം ചെയ്ത് അവിടെ നേരിട്ട് എൽ.ഇ.ഡി അല്ലെങ്കിൽ എച്ച്.ഐ.ഡി ബൾബ് ഘടിപ്പിക്കുമ്പോൾ പലപ്പോഴും മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ച് വ്യാകുലരാവുന്നില്ല.
ലാമ്പ് മാറ്റി ഇടുന്നത് ഹെഡ് ലൈറ്റ് ഫോക്കസിംഗിൽ മാറ്റം വരുത്തുകയും അത് വഴി വെളിച്ചത്തിൻ്റെ തീവ്രത, പ്രസരണം എന്നിവ മാറുന്നത് വഴി ഹെഡ്‌ലൈറ്റ് ഡിം ചെയ്താൽ പോലും എതിരെയുള്ള വാഹനങ്ങളിൽ ഉള്ള ഡ്രൈവർക്ക് ഒന്നും കാണാൻ പറ്റാതെ ഡാസ്ലിംഗ് ഉണ്ടാകുന്നു. എൽ.ഇ.ഡി, എത്ത്.ഐ.ഡി ബൾബുകളിൽ റിഫ്ലക്ടറുകൾക്ക് പകരം പ്രവർത്തിക്കാൻ പ്രോജക്ടർ ലെൻസ് സജ്ജീകരണം ആണ് പലപ്പോഴും ഉപയോഗിക്കുന്നത്. അത്തരം സജ്ജീകരണം മിന്നൽ പ്രകാശം ഉണ്ടാക്കില്ല. അനധികൃത മാറ്റങ്ങൾ നടത്തുന്നത് മറ്റുള്ളവരെ അപകടത്തിലാക്കും. റോഡ് ഉപയോഗിക്കുമ്പോൾ നല്ല ശൈലിയും പെരുമാറ്റവും കാണിക്കുന്ന ഒരു സംസ്കാരം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.ഇത്തരം അനധികൃതവും അപകടകരവുമായ മാറ്റം വരുത്തലുകൾക്ക് 5000 രൂപ പിഴ ഈടാക്കുമെന്നും എം.വി.ഡി അറിയിച്ചു.