adani

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനും തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനും പിന്നാലെ കേരളത്തിലെ മറ്റൊരു മേഖലയിലേക്ക് കൂടി സാന്നിദ്ധ്യം അറിയിക്കാന്‍ തയ്യാറെടുത്ത് അദാനി. കേരളത്തിലെ സോളാര്‍ പാനല്‍ വിപണിയില്‍ ഇടപെടല്‍ ശക്തമാക്കാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.

കേരളത്തില്‍ സോളാര്‍ വിപണിയില്‍ വന്‍ സാദ്ധ്യതകളാണ് കാണുന്നതെന്ന് അദാനി സോളാര്‍ നാഷണല്‍ സെയില്‍സ് ഹെഡ് സെസില്‍ അഗസ്റ്റിന്‍ വ്യക്തമാക്കി. 2023ല്‍ മാത്രം സംസ്ഥാനത്ത് കമ്പനി 70 മെഗാവാട്ടിന്റെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരുന്നു.

കേരളത്തില്‍ 200 മെഗാവാട്ടിന്റെ പുരപ്പുറ സോളാര്‍ പാനലുകള്‍ കൂടി ഉടന്‍ സ്ഥാപിക്കുന്നത് കമ്പനി ഉന്നമിടുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും സോളാര്‍ പാനലുകളുടെ വില്‍പനയ്ക്കായി കോയമ്പത്തൂരില്‍ വിപുലമായ വെയര്‍ഹൗസ് സ്ഥാപിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പി. എം സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന പ്രകാരം സംസ്ഥാനത്തെ പുരപ്പുറ സോളാര്‍ പദ്ധതി കൂടുതല്‍ വിപുലമാക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 30 വര്‍ഷത്തെ വാറന്റിയുള്ള സോളര്‍ പാനലുകളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്.

ഒരു കുടുംബം 1.6 ലക്ഷം രൂപ മുടക്കിയാല്‍ വീട്ടിലെ വൈദ്യുതി ബില്ല് പൂജ്യത്തിനടുത്തേക്കായി കുറയ്ക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോര്‍ട്സ് തിരുവനന്തപുരം വിഴിഞ്ഞത്ത് സജ്ജമാക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിനും സോളാര്‍ ഊര്‍ജം പകരാനുള്ള ഒരുക്കത്തിലാണ് അദാനി സോളാര്‍ കമ്പനി.

കേരളത്തില്‍ സോളാര്‍ പാനലുകളുടെ വിതരണത്തിന് കൊച്ചി ആസ്ഥാനമായ കമ്പനിയായ ആല്‍മിയ ഗ്രൂപ്പുമായി അദാനി സോളാര്‍ ധാരണയിലെത്തിയിരുന്നു.