modi

ന്യൂഡൽഹി: ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെത്തും. ഒരു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനത്തിനായാണ് അദ്ദേഹം വിവേകാനന്ദ പാറയിൽ എത്തുന്നത്. ഈ മാസം 30ന് വൈകിട്ട് കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി 31ന് രാവിലെ വിവേകാനന്ദ പാറയിലേക്ക് പോകുമെന്നാണ് വിവരം.

ജൂൺ ഒന്നാം തീയതി മടങ്ങുമെന്നും സൂചനയുണ്ട്. എന്നാൽ, ധ്യാനം തുടരാനാണ് തീരുമാനമെങ്കിൽ ജൂൺ ഒന്നിനും അദ്ദേഹം വിവേകാനന്ദ പാറയിൽ തുടരുമെന്നും പൊലീസ് അറിയിച്ചു. 2019ൽ കേദാർനാഥിലെ ഗുഹയിലാണ് പ്രധാനമന്ത്രി മുമ്പ് ധ്യാനമിരുന്നത്. രാജ്യത്ത് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് ഇത്തവണ മോദി ധ്യാനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

'ചായക്കപ്പുകളും പാത്രവും കഴുകിയാണ് ഞാൻ വളർന്നത്'; മോദി

ചായക്കപ്പുകളും പ്ളേറ്റുകളും കഴുകിയും ചായ വിളമ്പിയുമാണ് താൻ വളർന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോദിയും ചായയുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. മിർസാപൂരിലെ റാലി അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു മോദിയുടെ പരാമ‌ർശം.

റാലിക്കിടെ പ്രതിപക്ഷത്തെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. 'സമാജ്‌വാദി പാർട്ടിക്ക് വോട്ട് ചെയ്ത് തങ്ങളുടെ വോട്ട് പാഴാക്കാൻ ആരും ആഗ്രഹിക്കുന്നില്ല. മുങ്ങിത്താണുകൊണ്ടിരിക്കുന്നയാൾക്ക് ആരും വോട്ട് കൊടുക്കില്ല. സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പുള്ളവർക്ക് മാത്രമേ സാധാരണക്കാർ വോട്ട് ചെയ്യൂ. ഇന്ത്യാ സഖ്യത്തിന്റെ അംഗങ്ങളെ രാജ്യം നന്നായി മനസിലാക്കിയിട്ടുണ്ട്. ഇവർ ആഴത്തിലുള്ള വർഗീയവാദികളാണ്, തീവ്ര ജാതിവാദികളാണ്, തീവ്ര കുടുംബക്കാരാണ്. സർക്കാർ രൂപീകരിക്കുമ്പോഴെല്ലാം ഇവർ ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നത് ' - മോദി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 'സ്വച്ഛതാ അഭിയാനുമായി' ധൈര്യപ്പൂർവം മുന്നോട്ട് പോവുകയാണെന്നും മോദി പറഞ്ഞു. ' നമ്മുടെ രാജ്യത്തിന്റെ പവിത്രമായ ഭരണഘടനയും അവർ ലക്ഷ്യം വയ്ക്കുന്നു. എസ്‌ സി-എസ്‌ ടി-ഒ ബി സി സംവരണം കൊള്ളയടിക്കാൻ അവർ ആഗ്രഹിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം പാടില്ല എന്ന് നമ്മുടെ ഭരണഘടന വ്യക്തമായി പറയുന്നുണ്ട്. 2012ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ലഭിച്ചതുപോലെ മുസ്ലീങ്ങൾക്കും സംവരണം നൽകുമെന്ന് എസ്‌പി പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. വോട്ട് ബാങ്ക് പ്രീതിപ്പെടുത്താൻ ഇവർ എസ്‌ സി - എസ്‌ ടി - ഒ ബി സിയുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുകയാണ് ' -മോദി പറഞ്ഞിരുന്നു.