agriculture


കോട്ടയം: തേക്കിന്‍ തടിയ്ക്ക് വില കൂടിയതോടെ തൈകള്‍ക്കും ക്ഷാമം. മലയോരമേഖലയില്‍ റബര്‍ കൃഷി ഉപേക്ഷിച്ച് നിരവധിപ്പേരാണ് തേക്കിലേക്ക് മാറിയത്. മഴക്കാലത്താണ് തേക്കിന്‍ തൈ നടുക. കൃഷി ആരംഭിക്കാന്‍ നീക്കം തുടങ്ങിയപ്പോഴാണ് തൈ കിട്ടാനില്ലെന്ന് പലരും അറിയുന്നത്.

ഏറെ ഡിമാന്‍ഡുള്ള നിലമ്പൂര്‍ തേക്കിന്റെ തൈകളോ വേരുകളോ (സ്റ്റമ്പ്) ആണ് നടുന്നത്. വനംവകുപ്പിന്റെ നഴ്‌സറി വഴിയാണ് വിതരണം.

ഡിമാന്‍ഡ് കൂടിയത് മനസിലാക്കാതെ ആവശ്യത്തിന് തൈകള്‍ വനം വകുപ്പ് ശേഖരിക്കാതിരുന്നതാണ് ക്ഷാമത്തിന് കാരണം. സ്വകാര്യ നഴ്‌സറികളിലും തൈ ആവശ്യത്തിനില്ല. ഉള്ളതിനാകട്ടെ വിലക്കൂടുതലും, ഗുണനിലവാരവുമില്ല. നട്ടുകഴിഞ്ഞാല്‍ വളരാതെ മുരടിച്ചു പോകുകയാണ്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം തേക്കിന് വന്‍ഡിമാന്‍ഡാണ്.

നികുതി ഏകീകരിച്ചതും ഗുണമായി

വെട്ടിയ തടി കൊണ്ടുപോകുന്നതിനുള്ള അന്തര്‍സംസ്ഥാന നികുതി കേന്ദ്ര സര്‍ക്കാര്‍ ഏകീകരിച്ചത് കച്ചവടക്കാര്‍ക്കും സഹായകമായി. അടിവണ്ണത്തിനനുസരിച്ചുള്ള മാറ്റി 40 ഇഞ്ചില്‍ താഴയുള്ള തേക്കിന്‍ തടിയുടെ തൂക്കം നോക്കിയാണ് വ്യാപാരികള്‍ വില നിശ്ചയിക്കുന്നത്. മൂപ്പില്ലാത്ത തേക്കും വാങ്ങാന്‍ അന്യസംസ്ഥാന വ്യാപാരികള്‍ തയ്യാറാണ്. റബര്‍ഷീറ്റിനും തടിയ്ക്കും വില ഇടിഞ്ഞതോടെയാണ് പലരും റബര്‍ വെട്ടിമാറ്റി തേക്ക് കൃഷിയിലേക്ക് തിരിഞ്ഞത്.

''കര്‍ഷകരുടെ ആവശ്യത്തിന് അനുസരിച്ച് ഗുണനിലവാരമുള്ള തൈകളും സ്റ്റമ്പുകളും വനം വകുപ്പ് ലഭ്യമാക്കി നഴ്‌സറി വഴി വിതരണം ചെയ്യണം. തേക്ക് കൃഷി ചെയ്യുന്നവര്‍ക്ക് വനം വകുപ്പ് നല്‍കിയിരുന്ന സബ്‌സിഡി പുന:സ്ഥാപിക്കണം.

എബി ഐപ്പ് (തേക്ക് കര്‍ഷകന്‍)