കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം. ഹെെക്കോടതിയാണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമർ ലുലു ഹെെക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ നസറുദ്ദീൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഹർജി വിശദമായ വാദത്തിനായി ജൂൺ ആറിലേക്ക് മാറ്റിയിട്ടുണ്ട്.
യുവ നടിയുടെ പരാതിയിലാണ് ഒമർ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി. കൊച്ചിയിൽ സ്ഥിരതാമസക്കാരിയായ നടി കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശേരി പൊലീസിന് കെെമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സിനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ച് സൗഹൃദം നടിച്ചെന്നും വിവിധ സ്ഥലങ്ങളിൽ വച്ച് തന്നെ പീഡിപ്പിച്ചെന്നും നടി പരാതിയിൽ പറയുന്നു. ഒമർ ലുലുവിന്റെ മുൻ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു.
അതേസമയം, കേസിന് പിന്നിൽ വ്യക്തിവിരോധം ആണെന്നാണ് ഒമർ ലുലു മുൻപ് പ്രതികരിച്ചത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമർ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലേക്ക്‌മെയിലിംഗിന്റെ ഭാഗം കൂടിയാണ് പരാതിയെന്നും ഒമർ ലുലു ആരോപിച്ചിരുന്നു.