തൃശൂർ: നിക്ഷേപതട്ടിപ്പിലൂടെ കോടികൾ തട്ടിപ്പുനടത്തിയ പ്രതികൾ പിടിയിൽ. അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളം സ്ഥാപനങ്ങൾ തുടങ്ങി, നിക്ഷേപത്തിന് ഉയർന്ന തുക വാഗ്ദാനം നൽകി കോടികൾ തട്ടിപ്പു നടത്തിയ കേസിലെ പ്രതികളായ ഫൈസൽ ബാബു , അബ്ദുൾ നാസർ എന്നിവരെയാണ് തൃശൂര്‍ ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
100000 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം ആയിരം രൂപ ലാഭവിഹിതം, 10 പവൻ നിക്ഷേപമായി നൽകിയാൽ ഒരു പവൻ പ്രതിവർഷം ലാഭവിഹിതം കൊടുക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പല ആളുകളുടെ കയ്യിൽ നിന്നും കോടികളാണ് ഇവർ തട്ടിപ്പ് നടത്തിയത്. കേരളത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ നിരവധി കേസുകൾ ഉള്ളതായും അന്വേഷണത്തിൽ വ്യക്തമായി.
ഈസ്റ്റ് ഇൻസ്പെക്ടർ സുജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ പ്രമോദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരീഷ്, പ്രദീപ് സിവിൽ പൊലീസ് ഓഫീസർമാരായ ,അജ്മൽ, അരുൺജിത്ത്, വൈശാഖ്, നസീബ് എന്നിവരാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരത്ത് 18 കിലോഗ്രാം കഞ്ചാവ് പിടികൂടി
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തിരുവനന്തപുരത്ത് 18 കിലോഗ്രാം കഞ്ചാവ് പിടികൂടി. പാച്ചല്ലൂരിൽ വച്ച് കാറിൽ രഹസ്യ അറ നിർമ്മിച്ചു കടത്തി കൊണ്ട് വന്ന കഞ്ചാവ് ആണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. വാഹനം ഓടിച്ചു വന്ന ബീമാപ്പള്ളി സ്വദേശി അനീഫ് ഖാനെ അറസ്റ്റ് ചെയ്തു. മത്സ്യവില്പനയുടെ മറവിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം സർക്കിൾ ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദും പാർട്ടിയും, തിരുവനന്തപുരം റെയിഞ്ച് പാർട്ടിയും, തിരുവനന്തപുരം ഐ.ബി യൂണിറ്റും, തിരുവനന്തപുരം KEMU പാർട്ടിയും ഓപ്പറേഷനിൽ പങ്കെടുത്തു.