കൊച്ചി: ജില്ലയിൽ വീണ്ടും തോക്ക് ചൂണ്ടി കവർച്ച. എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. മൂന്നംഗ സംഘമാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലോഡ്ജിൽ ലോട്ടറി വിൽപനക്കാരൻ താമസിക്കുന്നുണ്ടായിരുന്നു. നേരത്തെ പ്രതികളും ലോട്ടറി വിൽപ്പനക്കാരനും തമ്മിൽ തർക്കമുണ്ടായിരുന്നു. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇതിന്റെ വൈരാഗ്യത്തിൽ മൂന്നംഗ സംഘം ലോഡ്ജിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പണവും മൊബൈൽ ഫോണും കവരുകയും ചെയ്തു. 65,000 രൂപ വിലവരുന്ന ഐഫോണും 5,500 രൂപയുമാണ് പ്രതികൾ തട്ടിയെടുത്തത്.
ലോട്ടറിക്കച്ചവടക്കാരൻ ഫോണിനായി പിടിവലി നടത്തിയതോടെ പ്രതികളിലൊരാൾ ഇയാളുടെ കൈ പിടിച്ചുവച്ചു. ഈ സമയം മറ്റൊരാൾ അയേൺ ബോക്സുകൊണ്ട് മുഖത്തിട്ട് അടിക്കുകയും ചെയ്തു. ലോട്ടറിക്കച്ചവടക്കാരന്റെ മൂക്കിനാണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്. പ്രതികൾ റിമാൻഡിലാണ്. കൊച്ചിയിൽ സ്പാ നടത്തുന്നവരാണ് പ്രതികളെന്നാണ് വിവരം.
കൊച്ചിയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. അടുത്തിടെ ബാറിൽ വെടിവയ്‌പുണ്ടായിരുന്നു. ബാർ ജീവനക്കാർക്ക് നേരെ പ്രതികൾ വെടിയുതിർക്കുകയായിരുന്നു. നാലംഗ സംഘമായിരുന്നു കൃത്യം നടത്തിയത്.
ബാറിലെത്തിയ പ്രതികൾ മദ്യം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജീവനക്കാർക്ക് നേരെ പ്രതികൾ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഇവർ കാറിൽ രക്ഷപ്പെടുകയും ചെയ്‌തിരുന്നു. ബാറിലെ ജീവനക്കാരായ സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കായിരുന്നു വെടിയേറ്റത്.