a

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. പൊതുസംവാദത്തിന്റെ അന്തസ് കളഞ്ഞ ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവസാനഘട്ട വോട്ടെടുപ്പിനൊരുങ്ങുന്ന പഞ്ചാബിലെ ജനങ്ങൾക്കുള്ള കത്തിലാണ് മൻമോഹൻ സിംഗിന്റെ ആരോപണം. മോദി വിദ്വേഷ പ്രസംഗങ്ങളിൽ മുഴുകി. ചില സമുദായങ്ങൾക്കും പ്രതിപക്ഷത്തിനുമെതിരെ വിദ്വേഷം നിറഞ്ഞതും മാന്യമല്ലാത്തതുമായ വാക്കുകൾ പ്രയോഗിച്ച് അദ്ദേഹം പ്രധാനമന്ത്രി പദവിയുടെ അന്തസ് കളഞ്ഞു. രാജ്യത്തെ സ്വേച്ഛാധിപത്യം നടത്തുന്ന ഭരണകൂടത്തിൽ നിന്ന് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനുള്ള അവസാന അവസരമാണ് ഈ തിരഞ്ഞെടുപ്പെന്ന് സിംഗ് പറഞ്ഞു. മുമ്പ് ഒരു പ്രധാനമന്ത്രിയും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യം വച്ചുകൊണ്ട് വിദ്വേഷകരവും പാർലമെന്ററി വിരുദ്ധവുമായ കാര്യങ്ങളോ പറഞ്ഞിട്ടില്ല. എന്റെ ജീവിതത്തിൽ ഒരിക്കലും ഒരു സമൂഹത്തെ മറ്റൊന്നിൽ നിന്ന് വേർതിരിച്ചിട്ടില്ല. അവർ കപട ദേശീയത പറയുന്നെന്നും മൂന്ന് പേജുള്ള തുറന്ന കത്തിൽ സിംഗ് പറ‌ഞ്ഞു.

2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത മോദിയുടെ കഴിഞ്ഞ പത്ത് വർഷമായുള്ള നയങ്ങളിലൂടെ കർഷകരുടെ വരുമാനം ഇല്ലാതായി. കർഷകരുടെ പ്രതിമാസ വരുമാനത്തിന്റെ ദേശീയ ശരാശരി പ്രതിദിനം 27രൂപ മാത്രമാണിപ്പോൾ. ഒരു കർഷകന്റെ ശരാശരി കടം 27,000രൂപയാണ്. ഇന്ധനത്തിന്റെയും വളത്തിന്റെയും ഉയർന്ന ചെലവും കാർഷിക ഉപകരണങ്ങളുടെ ജി.എസ്.ടിയും കാർഷിക കയറ്റുമതി, ഇറക്കുമതി എന്നിവയിലെ വിചിത്ര തീരുമാനങ്ങളുമെല്ലാം കർഷക കുടുംബങ്ങളുടെ സമ്പാദ്യം നശിപ്പിച്ചു. കർഷക സമരത്തിനിടെ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പത്ത് വർഷത്തിനിടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കുണ്ടായ ഇടിവ് സങ്കൽപിക്കാനാവാത്തതാണ്. നോട്ട് അസാധുവാക്കൽ ദുരന്തവും വികലമായ ജി.എസ്.ടിയും കൊവിഡ് സമയത്തെ കെടുകാര്യസ്ഥതയുമെല്ലാം ദയനീയ സ്ഥിതിയിലേക്ക് നയിച്ചെന്നും മൻമോഹൻ സിംഗ് കൂട്ടിച്ചേർത്തു.