s

മുംബയ്: ഹോട്ടൽ ഉടമ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ അധോലോക കുറ്റവാളി ഛോട്ടാ രാജൻ എന്ന രാജേന്ദ്ര എസ്. നിഖൽജെയ്ക്ക്

ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മുംബയ് പ്രത്യേക കോടതിയുടേതാണ് വിധി.

2001ലാണ് സെൻട്രൽ മുംബയിലെ ഗാംദേവിയിലെ ഗോൾഡൻ ക്രൗൺ ഹോട്ടലിന്റെ ഉടമ ജയ ഷെട്ടിയെ ഗുണ്ടാപിരിവ് നൽകാതിരുന്നതിന് ഛോട്ടാ രാജന്റെ സംഘം വെടിവച്ചു കൊലപ്പെടുത്തിയത്. മറ്റ് മൂന്ന് പ്രതികൾക്ക് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഛോട്ടാ രാജൻ വിചാരണ തടവുകാരനായി ഇപ്പോൾ ഡൽഹി തിഹാർ ജയിലിലാണ്.
സംഘം നിരന്തരം ജയ ഷെട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയെത്തുടർന്ന് മഹാരാഷ്ട്ര പൊലീസ് ജയ ഷെട്ടിക്ക് സുരക്ഷയൊരുക്കിയിരുന്നു. എന്നാൽ, കൊലപാതകത്തിന് രണ്ട് മാസം മുമ്പ് സുരക്ഷ പിൻവലിച്ചു. തുടർന്ന് 2001 മേയ് നാലിന് ഹോട്ടലിനുള്ളിലലേക്ക് ഛോട്ടാ രാജന്റെ സംഘത്തിലെ രണ്ട് അംഗങ്ങൾ അതിക്രമിച്ചു കയറുകയും ജയ ഷെട്ടിയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. വെബ് സീരിസ് 'സ്‌കൂപ്പ്' നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഛോട്ടാ രാജൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചത് കഴിഞ്ഞ വർഷം വാർത്തയായിരുന്നു. മുൻകൂർ അനുമതിയില്ലാതെ തന്റെ വ്യക്തിത്വത്തെയും പ്രതിച്ഛായയെയും മോശമാക്കിയെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്.