car

വളാഞ്ചേരി: നെഞ്ചുവേദനയെ തുടർന്ന് രോഗിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട കാർ റോഡിലെ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് നമ്പൂതിരിപ്പടി സ്വദേശി വടക്കേപീടിയേക്കൽ സെയ്താലിയാണ് (61) മരിച്ചത്. ഇന്നലെ പുലർച്ചെ നാലോടെ വളാഞ്ചേരി കരേക്കാട് റോഡിൽ മൂന്നാംകുഴിയിലാണ് സംഭവം.
മൂന്നരയോടെ നെഞ്ചുവേദനയെ തുടർന്ന് സെയ്താലിയെയും കൊണ്ട് ഭാര്യയും രണ്ടുമക്കളും അഞ്ചര കിലോമീറ്റർ അപ്പുറത്തുള്ള നടക്കാവിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആശുപത്രിക്ക് ഒന്നര കിലോമീറ്റർ അകലെ വച്ചാണ് വാഹനം റോഡിൽ കുടുങ്ങിയത്.

ദേശീയപാത നിർമ്മാണത്തിനായി മണ്ണെടുക്കുന്ന വെള്ളിയാംമല കുന്നിൽ നിന്നുള്ള മണ്ണും ചളിയും മഴ കാരണം മൂന്നാംകുഴിയിലെ 100 മീറ്ററോളം റോഡിൽ നിറഞ്ഞിരുന്നു. കാർ ഇവിടെയെത്തിയതോടെ മുന്നോട്ടെടുക്കാനാവാതെ കുടുങ്ങി. അപ്പുറത്ത് ഓട്ടോറിക്ഷ കണ്ട മക്കൾ സെയ്താലിയെയും എടുത്ത് ഏറെ പ്രയാസപ്പെട്ട് നടന്ന് ഓട്ടോയിൽ കയറ്റി. 4.25ഓടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ദീർഘനാളായി നെഞ്ചുവേദനയുടെ മരുന്ന് കഴിക്കുന്നുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉച്ചയ്ക്ക് 12ഓടെ റോഡ് ഗതാഗതയോഗ്യമാക്കി.
മുൻകരുതലില്ലാതെ മണ്ണെടുക്കുന്നത് കാരണം അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുന്ന വിവരം രാവിലെ പൊലീസിൽ അറിയിച്ചിട്ടും അധികൃതർ എത്താൻ വൈകിയതായി നാട്ടുകാർ ആരോപിച്ചു.

സെയ്താലിയുടെ ഭാര്യ ആമിന. മക്കൾ: റിയാസ്,​ റസൽ,​ ഡോ: റസ്മില. മൃതദേഹം വടക്കുംപുറം വലിയ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കി.