canal
ദേശീയപാത വികസനത്തിനായി പത്ത് വർഷം മുമ്പ് പൊളിച്ചിട്ട മംഗലം ഡാമിൽ നിന്നുള്ള മെയിൻ കനാൽ.

 നിർമ്മാണ കമ്പനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

വടക്കഞ്ചേരി: മെയിൻ കനാൽ പൊളിച്ചിട്ട് പത്തു വർഷമായിട്ടും പുനർ നിർമിച്ചില്ലെന്നു കാണിച്ച് ദേശീയപാത നിർമാണ കമ്പനിക്കെതിരേ ഇറിഗേഷൻ വകുപ്പ് കനാൽ വിഭാഗവും കർഷകരും മുഖ്യമന്ത്രിക്കു പരാതി നൽകി. മംഗലംഡാമിൽ നിന്നുള്ള ഇടതു മെയിൻ കനാൽ ദേശീയപാത വികസനത്തിനായി ഹോട്ടൽ ഡയാനക്കു സമീപം പൊളിച്ചതു സംബന്ധിച്ചാണ് പരാതി. ദേശീയ പാത വികസനത്തിനായി പത്തു മീറ്റർ ദൂരമാണ് മെയിൻ കനാൽ പൊളിച്ചത്. ഉടൻ പുനർ നിർമിച്ചു നൽകുമെന്നു കളക്ടർ ഉൾപ്പെടെയുള്ളവർക്ക് കരാർ കമ്പനി ഉറപ്പ് നൽകിയിരുന്നു. മെയിൻ കനാലിനൊപ്പം 300 മീറ്ററോളം ഉപ കനാലുകളും രണ്ട് സ്ളൂയീസുകളും പൊളിച്ചു. പാതവികസനം കഴിഞ്ഞ് ടോൾ പിരിവു തുടങ്ങിയിട്ടും കനാൽ പുനർനിർമിക്കാൻ കരാർ കമ്പനി തയാറായില്ല. പൊളിഞ്ഞു കിടക്കുന്ന ഭാഗത്ത് ഓരോ വർഷവും മണ്ണു നികന്ന് വെള്ളം ഒഴുകാത്ത സ്ഥിതിയുമുണ്ട്. ഫ്‌ളൈഓവറിനു താഴെയാണ് കനാൽ പൊളിച്ചത്. അതിനാൽ ഡാമിൽ നിന്ന് വെള്ളം വിടുമ്പോൾ ഈ ഭാഗത്ത് വലിയ തോതിലുള്ള ജലനഷ്ടം ഉണ്ടാകുന്നുണ്ടെന്ന് കനാൽ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ സിന്ധു പറഞ്ഞു. തൊട്ടുതാഴെയുള്ള വടക്കഞ്ചേരി പാടശേഖരത്തിലെ കർഷകർ പിരിവെടുത്ത് കനാലിലെ മണ്ണുനീക്കിയാണ് ഓരോ വർഷവും വെള്ളം കൊണ്ടുപോകുന്നതെന്ന് കർഷകനും കിസാൻ സഭ നേതാവുമായ ജാക്സൺ ലൂയിസ് പറഞ്ഞു. അടുത്ത കൃഷിക്ക് മുമ്പ് കനാൽ പുനർ നിർമിച്ച് വെള്ളം സുഗമമായി ഒഴുകാൻ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പാടശേഖര സമിതികളും കിസാൻ സഭയും കൃഷി, ഇറിഗേഷൻ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.