തിരുവല്ല: ഗർഭസ്ഥ ശിശുവിന്റെ രോഗാവസ്ഥ കണക്കിലെടുത്ത് 27 ആഴ്‌ച പ്രായമായ ഗർഭം അലസിപ്പിക്കാൻ 19 കാരിക്ക് ഹൈക്കോടതി അനുമതി നൽകി. 2023 മേയ് 20നാണ് തിരുവല്ല സ്വദേശിനി വിവാഹിതയായത്. ഒക്ടോബർ 29ന് ഗർഭിണിയാണെന്ന് കണ്ടെത്തിയെങ്കിലും സ്‌കാനിംഗിൽ ഗർഭസ്ഥശിശുവിന് അസ്വാഭാവികത കണ്ടതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയെ സമീപിച്ചു. ശിശു അപകടകരമായ അവസ്ഥയിലായിരുന്നു. ഭ്രൂണത്തിന് 27ആഴ്‌ച വളർച്ചയായതുകൊണ്ട് ഗർഭം അവസാനിപ്പിക്കാൻ കോടതിയുടെ അനുമതി വേണമെന്ന് ഡോക്‌ടർമാർ പറഞ്ഞു. തുടർന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുപ്രകാരം കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം യുവതിയെ പരിശോധിച്ച് റിപ്പോർട്ട് കോടതിക്ക് കൈമാറി. കുട്ടിയുടെ തലച്ചോറിനും നട്ടെല്ലിനും ഗുരുതരമായ അംഗവൈകല്യം ഉള്ളതുകൊണ്ട് പ്രസവം നടന്നാലും കുട്ടിയുടെ ജീവൻ അപകടത്തിലാകാൻ സാദ്ധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ഗർഭിണിയാകണമെന്നോ ഗർഭം അലസിപ്പിക്കണമെന്നോ ഉള്ളത് ഒരു സ്ത്രീയുടെ മാത്രം അവകാശമാണെന്ന് വിധിന്യായത്തിലൂടെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. ഹർജിക്കാർക്കുവേണ്ടി അഡ്വ.സുശാന്ത് ഷാജി ഹാജരായി.