പത്തനംതിട്ട: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ വഴിയിൽ ഉപേക്ഷിച്ചു കടന്നുകളയാൻ ശ്രമിച്ച സഹയാത്രികനെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ നെല്ലിക്കാല പ്ലാങ്കൂട്ടത്തിൽ മുരുപ്പേൽ രാജേഷ് - സുമ ദമ്പതികളുടെ മകൻ സുധീഷ് (17) ശനിയാഴ്ച രാത്രി തന്നെ മരിച്ചു.
സംഭവത്തിൽ പത്തനംതിട്ട കുലശേഖരപതി ചേട്ട ബിയാത്തുമ്മ പുരയിടത്തിൽ സഹദ്(27) നെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യക്ക് എടുത്ത കേസിൽ കോടതിയിൽ ഹാജരാക്കിയ സഹദിനെ റിമാൻഡ് ചെയ്തു. തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിൽ കാരംവേലിയിൽ ശനിയാഴ്ച രാത്രി 9. 15 ഓടെയായിരുന്നു ബൈക്ക് മറിഞ്ഞ് അപകടം. പരിക്കേറ്റ് റോഡിൽ കിടന്ന സുധീഷിനെ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച സഹദിനെ നാട്ടുകാർ പിടികൂടി പൊലീസിൽ
ഏല്പിക്കുകയായിരുന്നു. സുധീഷിനെ സഹദ് രാത്രിയിൽ വീട്ടിൽ നിന്ന് വിളിച്ചിറക്കി ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. കോഴഞ്ചേരിയിലെ കടയിലേക്കാണ് പോയതെന്നും ബൈക്ക് ഓട്ടോറിക്ഷയിൽ തട്ടിയതിനേ തുടർന്നാണ് മറിഞ്ഞതെന്നുമാണ് സഹദ് പറഞ്ഞത്. ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി. രാത്രി വീട്ടിൽ എത്തി സുധീഷിനെ കൂട്ടിക്കൊണ്ടു പോയതിലും ദുരൂഹതയുണ്ട്.
സുധീഷിന്റെ മൃതദേഹം പിതാവ് രാജേഷിന്റെ ചെങ്ങറ കുറുന്തോട്ടിക്കൽ കുമ്പളത്താമണിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.