corn
പെരിങ്ങരയിൽ ചോളം കൃഷി ചെയ്യുന്ന വനിതാ കൂട്ടായ്മ

തിരുവല്ല : നെൽകൃഷിക്ക് പേരുകേട്ട അപ്പർകുട്ടനാട്ടിലെ പെരിങ്ങര പഞ്ചായത്തിൽ ചോളം വിളയിച്ച് വനിതകൾ. കാവുംഭാഗം - ചാത്തങ്കരി റോഡിലെ കൊട്ടാണിപ്ര ജംഗ്ഷന് സമീപത്തെ ഒരേക്കർ ഭൂമിയിലാണ് കൃഷി വകുപ്പിന്റെയും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ചോളം കൃഷിചെയ്തത്. അനിത, ശ്രീജ, സൗമ്യ, ശോഭന, അമ്പിളി, ശ്രീകുമാരി, ജിഷ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് സൗജന്യമായി വിട്ടുനൽകിയ ഒരേക്കറിൽ 50 ദിവസം മുമ്പാണ് കൃഷി തുടങ്ങിയത്. 90 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുന്ന ബാജിറ, സ്വർഗം എന്നീ വിത്തുകളാണ് വിതച്ചത്. ഭൂമി വൃത്തിയാക്കി കൃഷിക്ക് അനുയോജ്യമാക്കി ഒരടി അകലത്തിൽ വിത്തുകൾ പാകി. വെള്ളം എത്തിക്കാനായി പമ്പുസെറ്റ് സ്ഥാപിച്ചു. ഒരു മാസത്തിനിടെ വിളവെടുക്കാൻ പാകമായതിന് പിന്നാലെ വേനൽമഴ എത്തി. ഇതോടെ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് ചോളം സംരക്ഷിക്കുന്ന രീതി സ്വീകരിച്ചു. കൃഷിക്ക് വളമായി ചാണകം മാത്രമാണ് ഉപയോഗിച്ചതെന്ന് കർഷകയായ ശ്രീജ പറഞ്ഞു. വിളവെത്തിയ ഒരുകിലോ ചോളത്തിന് 120 രൂപ വരെ ലഭിക്കും. മൂല്യ വർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റിയാൽ കിലോയ്ക്ക് 250 മുതൽ 300 രൂപ വരെ ലഭിക്കുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൃഷി വിജയകരമായതോടെ വരും വർഷങ്ങളിൽ കൂടുതൽ തരിശുഭൂമികൾ ഏറ്റെടുത്ത് കൃഷി വ്യാപിപ്പിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.

------------------

ചോളം കൃഷിക്കായി മുന്നിട്ടിറങ്ങുന്ന കർഷക കൂട്ടായ്മയ്ക്ക് അടുത്ത വർഷം കൂടുതൽ ഭൂമി ഏറ്റെടുത്ത് നൽകാനുള്ള നടപടികൾ ആരംഭിച്ചു.


എബ്രഹാം തോമസ്
(പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

--------

വിതച്ചത് 50 ദിവസം മുമ്പ്

ബാജിറ, സ്വർഗം എന്നീ വിത്തുകൾ

ഒരുകിലോ ചോളത്തിന് 120 രൂപ വരെ