മല്ലപ്പള്ളി (പത്തനംതിട്ട): കനത്ത മഴയിൽ പുറമറ്റം കവുങ്ങുംപ്രയാർ മാർത്തോമാ പള്ളി സെമിത്തേരിയുടെ സംരക്ഷണ ഭിത്തി തകർന്ന് കല്ലറയിലെ മൃതദേഹം അടങ്ങുന്ന പെട്ടിയുൾപ്പെടെ സമീപത്തെ താഴ്ചയുള്ള റോഡിലേക്ക് പതിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. വളരെ നാളുകൾക്ക് മുമ്പ് സംസ്കരിച്ച മൃതദേഹമടങ്ങിയ പെട്ടിയായിരുന്നു അത്. സംരക്ഷണ ഭിത്തിയോട് ചേർന്നായിരുന്നു കല്ലറ.
ശവപ്പെട്ടിക്ക് കാര്യമായ കേടുപാടുണ്ടാകാത്തതിനാൽ മൃതദേഹാവശിഷ്ടങ്ങൾ പുറത്തേക്ക് തെറിച്ചില്ല. ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ ശവപ്പെട്ടി മറ്റൊരു കല്ലറയിലേക്ക് മാറ്റി. സെമിത്തേരിയുടെ പാറകൊണ്ടു കെട്ടിയ സംരക്ഷണഭിത്തിയും ഇഷ്ടിക കൊണ്ട് പണിത കല്ലറയും സ്ളാബുകളുമടക്കമാണ് നിലംപതിച്ചത്.