പത്തനംതിട്ട : പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലെ ജല ക്ഷാമത്തിന് പരിഹാരമായി. മിനി സിവിൽ സ്റ്റേഷനിലേക്കുള്ള പൈപ്പ് ലൈനിൽ മീറ്റർ ഭാഗത്ത് ചെളിയടിഞ്ഞ് വെള്ളം തടഞ്ഞുനിന്നതാണ് ജലക്ഷാമത്തിന് കാരണമായത്. വാട്ടർ അതോറിറ്റി ജീവനക്കാർ ഇന്നലെ മീറ്റർ പരിശോധിച്ചപ്പോഴാണ് ചെളി അടിഞ്ഞുകിടക്കുന്നത് കണ്ടത്. ഇൗ ഭാഗം വൃത്തിയാക്കിയ ശേഷം വെള്ളം ടാങ്കിലേക്ക് തുറന്നുവിട്ടു. മിനി സിവിൽ സ്റ്റേഷനിലെ ടോയ്ലറ്റുകളിലേക്കുള്ള പൈപ്പ്ലൈനിൽ ചോർച്ചയുണ്ടെന്ന് സംശയിക്കുന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് താലൂക്ക് ഒാഫീസ് അധികൃതരാണ്.
ഒരു ദിവസം എണ്ണൂറ് ലിറ്റർ വെള്ളമാണ് ഒരു പൈപ്പ് ലൈനിലൂടെ മിനി സിവിൽ സ്റ്റേഷനിലെ ടാങ്കിലേക്ക് എത്തുന്നത്. രണ്ട് ലൈനുകളാണുള്ളത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് വെളളം പമ്പ് ചെയ്യുന്നത്. ഇത് വലിയ ടാങ്കിൽ സംഭരിച്ച ശേഷമാണ് ടോയ്ലറ്റുകളിലേക്ക് എത്തുന്നത്. പൈപ്പ് ലൈനുകൾ വഴി വെള്ളം ലഭിക്കാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജീവനക്കാർ ഒരു മണിക്കൂറിലേറെ ജോലി നിറുത്തിവച്ച് പ്രതിഷേധിച്ചിരുന്നു. ഇതേതുടർന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.