കോന്നി : കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പോത്തുപാറയിൽ പതിവായി പുലി ഇറങ്ങുന്നതോടെ നാട്ടുകാർ ഭീതിയിൽ. വാലുപാറയിൽ പുത്തൻവീട്ടിൽ സുനിൽകുമാറിന്റെ വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ വെള്ളിയാഴ്ച രാത്രിയിൽ ആക്രമിച്ചുകൊന്നു. രണ്ടുമാസം മുൻപും ഇതേ നായയുടെ കഴുത്തിൽ പുലി കടിച്ചിരുന്നു. അന്ന് വീട്ടുകാർ ബഹളംകൂട്ടിയപ്പോൾ പുലി ഓടിപ്പോയിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി തവണയാണ് പുലിയുടെ സാന്നിദ്ധ്യം ഉണ്ടായത്. നടുവത്തുംമുഴി റേഞ്ചിന്റെ പരിധിയിലെ പാടം ഫോറസ്റ്റേഷന്റെ പരിധിയിലാണ് പ്രദേശത്തെ വനമേഖല. വനമേഖലയോട് ചേർന്ന് ജനവാസമേഖല ആയതിനാൽ ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണ്. വനത്തിന് നടുക്കാണ് പോത്തുപാറ. ജനവാസ മേഖലയുമാണ്. ഒരു വർഷത്തിനിടയിൽ നിരവധി തവണ ഇവിടെ വന്യ മൃഗങ്ങളുടെ ആക്രമണം നടന്നിട്ടുണ്ട്. പാടം ഫോറസ്റ്റ് സ്‌റ്റേഷനിൽനിന്ന് വനപാലകരും കോന്നിയിൽനിന്ന് സ്‌ട്രൈക്കിംഗ് ഫോഴ്‌സും എത്തി ഇവിടെ പുലിയെ കുടുക്കുന്നതിനുള്ള കൂട് സ്ഥാപിച്ചു. പ്രദേശത്ത്‌ പുലിയുടെ കാൽപ്പാടുകളും കണ്ടെത്തി.പോത്തുപാറയിൽ കൂടുതൽ പരിശോധനയും നിരീക്ഷണവും നടത്തുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.