പരുമല: ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിന് ഡി.എൻ.ബി കോഴ്‌സിനുള്ള അംഗീകാരം ഡൽഹി നാഷണൽ ബോർഡിൽ നിന്ന് ലഭിച്ചു. മെഡിക്കൽ കോളേജുകളിലെ എം.ഡി എമർജൻസി മെഡിസിന് തത്തുല്യമായ പി.ജി കോഴ്സാണ് വി. എൻ.ബി എമർജൻസി മെഡിസിൻ. മൂന്ന് വർഷം ദൈർഘ്യമുള്ള ഈ കോഴ്സിലേക്ക് എം.ബി.ബി.എസ് കഴിഞ്ഞവർക്കാണ് പ്രവേശനം ലഭിക്കുക. ഈ നേട്ടം കൈവരിക്കുന്ന മദ്ധ്യതിരുവിതാംകൂറിലെ ആദ്യത്തെ സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ് സെന്റ് ഗ്രിഗോറിയോസ്‌ ആശുപത്രി. ഇന്നലെ വൈകിട്ട് 3ന് ആശുപത്രി സി.ഇ.ഒ ഫാദർ എം.സി പൗലോസിന്റെ സ്വാഗത പ്രസംഗത്തോടെ കൂടിയ ചടങ്ങിൽ ഡി.എൻ.ബി അംഗീകാരത്തിന്റെ പകർപ്പ് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി പരുമല എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ലിനു അബ്ദുൾ ലത്തീഫിന് നൽകി. യോഗത്തിൽ മുഖ്യാതിഥിയായി മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, ആശുപത്രി ഫിനാൻസ് കോഡിനേറ്റർ ഫാ.തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പ, ചാപ്ലിൻ ഫാ.ജിജു വർഗീസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ്, എമർജൻസി മെഡിസിൻ കൺസൾട്ടന്റ് ഡോ.ബാലു പി.ആർ.എസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. തുടർന്ന് പൊതുജനങ്ങൾക്കായി സൗജന്യ സി.പി.ആർ ട്രയിനിംഗ് നൽകി. 36 കിടക്കകളും, തിയേറ്റർ സംവിധാനങ്ങളും, ഐ.സി.യു സൗകര്യങ്ങളും അടങ്ങിയ പരുമല എമർജൻസി വിഭാഗം, കേരളത്തിലെ ഏറ്റവും വലിയ എമർജൻസി മെഡിസിൻ വിഭാഗങ്ങളിൽ ഒന്നാണ്.