kunnathoor-
ശാസ്താംകോട്ട കായൽ തീരത്തെ കാടുമൂടിയ ഊട്ടുപുര

കുന്നത്തൂർ: ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഊട്ടുപുര തകർച്ചയിൽ. ക്ഷേത്രത്തിന് തെക്ക് വശം തടാകക്കരയിൽ അമ്പലക്കടവിലാണ് ഊട്ടുപുര സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിലെ അന്നദാനം, വിവാഹങ്ങളുമായി ബന്ധപ്പെട്ട സദ്യ തുടങ്ങിയ ഇവിടെയായിരുന്നു നടത്തിയിരുന്നത്.പിന്നീട് ക്ഷേത്രത്തിൽ സദ്യാലയം വന്നതോടെ ഊട്ടുപുര ഉപയോഗിക്കാതെയായി. ഇതോടെ ഊട്ടുപുര കാട് മൂടി, തകർന്ന് തുടങ്ങുകയുമായിരുന്നു.

സാമൂഹ്യ വിരുദ്ധരുടെ താവളം

ഊട്ടുപുര ഇപ്പോൾ ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ്. ഊട്ടുപുര സംരക്ഷിക്കണമെന്ന ആവശ്യത്തെ തുടർന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഇവിടം സന്ദർശിക്കുകയും പുനരുദ്ധാരണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയയോടെ ഊട്ടുപുര പുനരുദ്ധാരണവും ഉപേക്ഷിക്കപ്പെടുകയായിരുന്നു. അഡ്വ.അനന്തഗോപൻ ബോർഡ് പ്രസിഡന്റായിരിക്കെ ഊട്ടുപുരയുടെ സംരക്ഷണം ഭക്തരും നാട്ടുകാരും വീണ്ടും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നടപടി ഉണ്ടാകുമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല.

പൈതൃക സ്മാരകമായി സംരക്ഷിക്കണം

നിലവിൽ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന വിധത്തിൽ അമ്പലക്കടവിന്റെ മുഖച്ഛായ മാറുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇവിടെ നവീകരിച്ച പടിക്കെട്ടിനോട് ചേർന്നാണ് ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിൽ കാടുമൂടിയ ഊട്ടുപുര സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഊട്ടുപുര പൈതൃക സ്മാരകമായി സംരക്ഷിക്കണമെന്നാണ് ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ആവശ്യം.