ശാസ്താംകോട്ട: പ്രകൃതി ദുരന്തങ്ങളെ നേരിടാൻ പൊലീസ് സേനയുമായി ചേർന്ന് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് ദുരന്തനിവാരണ കർമ്മ സമിതി രൂപീകരിക്കണമെന്ന സർക്കാർ തീരുമാനം കടലാസിൽ ഒതുങ്ങുന്നു. കഴിഞ്ഞ രണ്ട് മഹാ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് കേരള പൊലീസിന്റെ ജനമൈത്രി സുരക്ഷയുമായി ചേർന്ന് കർമ്മ സമിതി രൂപീകരിക്കാൻ ഒന്നാം പിണറായി സർക്കാർ തീരുമാനിച്ചത്. അടിയന്തര ഘട്ടങ്ങളിൽ ഇടപെടാൻ കഴിയുന്ന വിവിധ മേഖലകളിലെ വിദഗ്ദ്ധർ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ബോട്ട്, വള്ളം തൊഴിലാളികളും ഉടമകളും,​ പ്ലംബിഗ്, ഇലക്ട്രിക് ജോലിക്കാർ തുടങ്ങിയവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നായിരുന്നു നിർദ്ദേശം.

എന്നാൽ ചില പൊലീസ് സ്റ്റേഷനുകളിൽ സമിതിയുടെ രൂപീകരണം പോലും നടന്നിട്ടില്ല. സമിതി രൂപീകരിച്ച സ്റ്റേഷനുകളിലാകട്ടെ തുടർ നടപടി ഉണ്ടാകാത്തതിനാൽ അംഗങ്ങൾക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകാനുമായില്ല. പൊലീസ് സ്റ്റേഷൻ തലത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറിന്റെയും ജില്ലാതലത്തിൽ എസ്.പിയുടെയും നേതൃത്വത്തിലാണ് സമിതിയുടെ പ്രവർത്തനം. കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ കർമ്മസമിതികൾ രൂപീകരിച്ച് പ്രകൃതി ദുരന്തങ്ങളെ നേരിടുക, പുനരധിവാസം ഒരുക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.