കൊല്ലം: ക്യാൻസർ ബാധിതനും ഒരു പതിറ്റാണ്ടിലേറെയായി കാവനാട് ജംഗ്ഷനിൽ കുടയും ചെരിപ്പും നന്നാക്കിക്കൊടുത്ത് നാടിനാകെ പരിചിതനുമായ വിനായകം (65) ഇനി മയ്യനാട് എസ്.എസ് സമിതിയുടെ സംരക്ഷണയിൽ.
അടുത്തകാലത്ത് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ആരോഗ്യസ്ഥിതി വഷളായി. സന്നദ്ധ പ്രവർത്തകനായ ഗണേശും സുഹൃത്തുക്കളും ചേർന്ന് വിനായകത്തെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് ഡിസ്ചാർജ് ചെയ്തതോടെ വിനായകം വീണ്ടും കാവനാട് ജംഗ്ഷനിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കാവനാട് മാർക്കറ്റിനോട് ചേർന്നുള്ള കടത്തിണ്ണയിൽ അവശനിലയിൽ കഴിയുകയായിരുന്നു. ഗണേശൻ വിഷയം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും ജീവകാരുണ്യ പ്രവർത്തകനുമായ ഡി. ശ്രീകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തി. ശ്രീകുമാർ സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് വിനായകനെ മയ്യനാട് എസ് എസ് സമിതിയിൽ പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ശക്തികുളങ്ങര പൊലീസിന്റെ സഹായത്തോടെ കാവനാട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിനായകത്തെ എസ് എസ് സമിതിയിലേക്ക് മാറ്റി.
ഡി. ശ്രീകുമാറിനും ഗണേശനുമൊപ്പം സന്നദ്ധ പ്രവർത്തകരായ റഷീദ്, ശ്രീജിത്ത്, സുജി, വ്യാപാരി വ്യവസായി ഏകോപന സമിതി കാവനാട് യൂണിറ്റ് ഭാരവാഹികളായ ഉദയകുമാർ, അനിൽകുമാർ, ഡാടു, ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സനിൽകുമാർ, ദിലീപ്കുമാർ എന്നിവരുമുണ്ടായിരുന്നു.