പടിഞ്ഞാറെ കല്ലട: പടിഞ്ഞാറെ കല്ലട പഞ്ചായത്ത് നിവാസികളോടുള്ള വൈദ്യുതി വകുപ്പിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ ആവശ്യപ്പെട്ടു. അഞ്ച് ദിവസത്തോളം മഴക്കൊപ്പം വൈദ്യുതി മുടങ്ങി കാരളി മുക്ക് നിവാസികൾ ബുദ്ധിമുട്ടിലായിട്ടും വൈദ്യുതി പുന:സ്ഥാപിക്കാൻ യാതൊരു നടപടിയും കെ.എസ്.ഇ.ബി സ്വീകരിച്ചില്ല. ഇതിനോടൊപ്പം ട്രാൻസ്ഫോമർ കൂടി തകരാറിലായതോടെ പ്രദേശമാകെ ഇരുട്ടിലായി. വിളിച്ചിട്ട് ഫോൺ പോലും എടുക്കാത്തതിനാൽ നാട്ടുകാർ പഞ്ചായത്ത് അംഗം റജ്‌ലയുടെ നേതൃത്വത്തിൽ ഓഫീസിലെത്തി പ്രതിഷേധിച്ചു. കാരാളിമുക്കിലെ ഇലക്ട്രിസിറ്റി സബ് എൻജിനിയർ ഓഫീസ് ഉയർത്തി അസി.എൻജിനീയറും അതി നോടൊപ്പമുള്ള ജീവനക്കാരും അടക്കമുള്ള ഓഫീസാക്കി മാറ്റണമെന്ന ആവശ്യം നിരാകരിച്ചത് മാത്രമല്ല ഉണ്ടായിരുന്ന സബ് എൻജിനീയർ ഓഫീസ് കൂടി നിറുത്തലാക്കുകയാണ് അധികൃതർ ചെയ്തത്. 42 ട്രാൻസ്ഫോമറുകളും പതിനായിരത്തോളം കൺസ്യൂമർമാരുമുള്ള പഞ്ചായത്തിൽ ശാസ്താംകോട്ട ഓഫീസിൽ നിന്ന് വിട്ട് നൽകുന്ന രണ്ട് താത്കാലിക ലൈൻമാൻമാരുടെ സേവനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. സബ് എൻജിനീയർ ഓഫീസുണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന 5 ലൈൻമാൻമാരും സബ് എൻജിനീയറും ഓവർസിയറും ഉണ്ടായിരുന്നിടത്താണ് രണ്ട്‌ലൈൻമാൻമാരുടെ സേവനം മാത്രമായി പരിമിതിപ്പെടുത്തിയത്. പ്രീ മൺസൂർ മെയിന്റനൻസും ടച്ചിംഗ് വെട്ടാത്തതുമാണ് ഈ ദുരിതത്തിനെല്ലാം കാരണം. ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രിക്ക് പരാതി കൊടുക്കുമെന്നും ഇതിനായി സമരം ആരംഭിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത്അംഗം വൈ.ഷാജഹാൻ അറിയിച്ചു.