കൊല്ലം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി മാല പിടിച്ചുപറിച്ചുവന്ന സ്ത്രീ ഉൾപ്പെട്ടെ മൂന്നംഗ സംഘം പിടിയിലായി. ആദിച്ചനല്ലൂർ കുതിരപ്പന്തിയിൽ വീട്ടിൽ ഗോകുൽ (29), കാരേറ്റ് കല്ലറ പള്ളിമുക്കിൽ ചരുവിള വീട്ടിൽ റഹീം (39), കൊല്ലം പുള്ളിക്കട പുതുവൽ പുരയിടത്തിൽ സുമലക്ഷ്മി (38) എന്നിവരാണ്

പിടിയിലായത്.

കഴിഞ്ഞ 22ന് വൈകിട്ട് 5.30ന് ആശ്രാമം എ.കെ.വൈ ഓഡിറ്റോറിയത്തിന് സമീപം വീട്ടിലേക്ക് നടന്നുപോയ അശ്വനി ചിത്ര എന്ന യുവതിയുടെ 5 പവന്റെ മാല സംഘം കവർന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. റഹീം, ഗോകുൽ എന്നിവർ മോഷ്ടിക്കുന്ന സ്വർണം സുമലക്ഷ്മിയാണ് സ്വകാര്യ സ്ഥാപനങ്ങളിൽ പണയം വച്ചിരുന്നത്. സമാന രീതിയിൽ ചാത്തന്നൂരിലും പരിപ്പള്ളിയിലും മോഷണം നടത്തിയതായി തിരിച്ചറിഞ്ഞു. പ്രതികൾ കുണ്ടറ, ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധികളിലും മോഷണം നടത്തിയിട്ടുണ്ട്. വെഞ്ഞാറമൂട്ടിൽ നിന്നാണ് ബൈക്ക് മോഷ്ടിച്ചത്.

ജില്ലാ പൊലീസ് ചീഫ് വിവേക് കുമാറിന്റെ മോൽനോട്ടത്തിൽ കൊല്ലം സിറ്റി ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പൊലീസും ചേർന്നാണ് റഹീം, സുമലക്ഷ്മി എന്നിവരെ പിടികൂടിയത്. ഗോകുലിനെ ചടയമംഗലം പൊലീസാണ് പിടികൂടിയത്. ഗോകുലും റഹീമും മുമ്പും മോഷണക്കേസുകളിൽ പ്രതികളാണ്. ജയിൽവാസത്തിന് ശേഷം ഇരുവരും ഒരുമിച്ച് മോഷണത്തിനിറങ്ങുകയായിരുന്നു. റഹീമിന്റെ സുഹൃത്തിന്റെ ഭാര്യയാണ് സുമലക്ഷ്മി. കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ഹരിലാൽ, എസ്.ഐമാരായ ദിൽജിത്ത്, ദിപിൻ, ആശചന്ദ്രൻ, സി.പി.ഒമാരായ അനു, ഷെഫീക്ക്, ഷൈജു, അജയകുമാർ, ജയകൃഷ്ണൻ,

എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.