തൃശൂർ: കോർപ്പറേഷൻ പരിധിയിലെ 250 ഓളം വരുന്ന ഡി.പി.സി അംഗീകാരം ലഭിച്ച വലിയ തോട് വൃത്തിയാക്കൽ ടെൻഡർ നടപടികൾ സ്വീകരിക്കാതെ കാലതാമസം വരുത്തുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ. പ്രതിഷേധ സമരം നടന്നു കൊണ്ടിരിക്കെ ഡെപ്യൂട്ടി മേയർ ഔദ്യോഗിക വാഹനത്തിൽ കയറി പോകുവാൻ ശ്രമിച്ചപ്പോൾ പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലന്റെ നേതൃത്വത്തിൽ ഔദ്യോഗിക വാഹനം തടഞ്ഞു. കാറിൽ നിന്ന് ഇറങ്ങിയ ഡെപ്യൂട്ടി മേയർ എം.എൽ. റോസി കൗൺസിലർമാരെ മാറ്റണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയർ വാഹനത്തിൽ കയറി പോകുവാൻ ശ്രമിച്ചുവെങ്കിലും വീണ്ടും തടഞ്ഞ് കോൺഗ്രസ് കൗൺസിലർമാർ മുദ്രാവാക്യം വിളിച്ചു. സമരം പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു. ഉപനേതാവ് ഇ.വി.സുനിൽരാജ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവത്തിങ്കൽ, പാർലിമെന്ററി പാർട്ടി സെക്രട്ടറി കെ.രാമനാഥൻ, നഗരാസൂത്രണ സ്റ്റാന്റിംഗ് ശ്യാമള മുരളീധരൻ, കൗൺസിലർമാരായ എൻ.എ. ഗോപകുമാർ, ലീല വർഗീസ്, സിന്ധു ആന്റോ, ശ്രീലാൽ ശ്രീധർ, വിനേഷ് തയ്യിൽ, നിമ്മി റപ്പായി, റെജി ജോയ്, മേഴ്‌സി അജി, എബി വർഗീസ്, രെന്യ ബൈജു എന്നിവർ നേത്യത്വം നൽകി.
സി.പി.എം ഭരണസമിതിയും മേയറും തോട് വൃത്തിയാക്കൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാതിരുന്നത് താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന 1000 കണക്കിന് കുടുംബാംഗങ്ങളോട് കാണിക്കുന്ന കടുത്ത അനീതിയും വഞ്ചനയുമാണ്.
രാജൻ.ജെ.പല്ലൻ
പ്രതിപക്ഷ നേതാവ്