തൃശൂർ: ടി വിയുടെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് 1,29,000 നൽകാൻ വിധി. തൃശൂർ ഓട്ടുപാറയിലുള്ള ഉദയനഗറിലെ കെ.ചന്ദ്രശേഖരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ സ്വകാര്യസ്ഥാപനത്തിന്റെ എം.ഡി, വടക്കാഞ്ചേരിയിലെ സർവീസ് സെന്റർ ഉടമ, കൊച്ചിയിലെ എം.ഡി. എന്നിവർക്കെതിരെ വിധിയായത്. ചന്ദ്രശേഖരൻ 1,14,000 രൂപ നൽകിയാണ് ടി വി വാങ്ങിയത്. തുടർന്ന് ഉപയോഗിക്കുന്നതിനിടെ പ്രവർത്തനരഹിതമായി. പരാതിപ്പെട്ടതിനെത്തുടർന്ന് സർവീസ് സെന്ററിലേക്ക് ടി വി കൊണ്ടുപോവുകയും ഒരു മാസത്തോളം കഴിഞ്ഞ് തകരാറുകൾ പരിഹരിക്കാതെ തിരിച്ചു നൽകുകയുമായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്തു. കോടതി നിയോഗിച്ച വിദഗ്ദകമ്മിഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി.സാബു മെമ്പർമാരായ ശ്രീജ എസ്. , ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതിയാണ് ഹർജിക്കാരന് ടി വി യുടെ വിലയായ 1,14,000 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 5,000 രൂപയും നൽകുവാൻ വിധിച്ചത്. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.