കൊടുങ്ങല്ലൂർ: തീരമേഖലയിൽ കടലാക്രമണം രൂക്ഷം. എടവിലങ്ങ് പഞ്ചായത്തിലെ കാര വാകടപ്പുറത്താണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ കടൽക്ഷോഭം രൂക്ഷമായത്. കടലോരത്ത് താമസിക്കുന്ന വാക്കടപ്പുറം വളവത്ത് സജീഷ്, പാണ്ടികശാല സുരേഷ് എന്നിവരുടെ വീടുകൾ കടൽ ആക്രമണത്തിൽ അപകടാവസ്ഥയിലാണ്. സമീപമുള്ള ചെമ്മീൻ വളർത്തൽ കേന്ദ്രമായ ഹാച്ചറിയും കടലെടുക്കുന്ന സ്ഥിതിയിലാണ്. കടൽക്ഷോഭം തുടർന്നാൽ ഈ വീടുകൾക്ക് സംഭവിക്കുമെന്ന് ആശങ്കയുണ്ട്. 12ഓളം മറ്ര് വീടുകളും കടലാക്രമണം ഭീഷണി നേരിടുന്നുണ്ട്. ശക്തമായ തിരമാല വീടുകളിലേക്ക് നേരിട്ട് അടിച്ചു കയറുന്ന സ്ഥിതിയുണ്ട്. കടലാക്രമണം നേരിട്ട പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, മുൻ പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ, വില്ലേജ് ഓഫീസർ രഞ്ജിത്ത് തുടങ്ങിയവർ സന്ദർശിച്ചു.