തിരുവനന്തപുരം: പൊതുജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് മരവിപ്പിച്ച സിൽവർലൈൻ പദ്ധതിക്കുവേണ്ടി കേന്ദ്രാനുമതി ലഭിക്കും മുൻപ് സർക്കാർ പൊടിച്ചത് 70കോടി രൂപ. കഴിഞ്ഞ വർഷം മാത്രം 22.59കോടി രൂപ ചെലവിട്ടു. പദ്ധതിക്ക് ഭൂമിയേറ്റെടുക്കാൻ നാലുവർഷം മുൻപ് വിജ്ഞാപനമിറക്കിയെങ്കിലും ഒരു സെന്റുപോലും ഏറ്റെടുക്കാനായിട്ടില്ല. ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തിൽ 9.27കോടി ചെലവിട്ടു. സ്വകാര്യഭൂമിയിൽ മഞ്ഞക്കുറ്റിയിടാനുള്ള ശ്രമം ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. 955.13 ഹെക്ടർ ഭൂമിയേറ്റെടുക്കാൻ 11 ജില്ലകളിൽ നിയോഗിച്ചിരുന്ന 205 ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ഓഫീസുകൾ പൂട്ടിക്കെട്ടുകയും ചെയ്തു.
പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അനുമതിക്കായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം തുടരുകയാണെന്നുമാണ് സർക്കാർ പറയുന്നത്. എന്നാൽ പദ്ധതിക്ക് റെയിൽവേ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് ദക്ഷിണറെയിൽവേ വ്യക്തമാക്കിയതോടെ, സിൽവർലൈനിന്റെ വഴിയടഞ്ഞ മട്ടാണ്. ഒമ്പത് ജില്ലകളിലെ 108ഹെക്ടർ റെയിൽവേ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭാവിവികസനത്തിന് തടസമാകുമെന്നും നിലവിലെ ലൈനുകളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് റെയിൽവേയുടെ എതിർപ്പ്. നേരത്തേ തത്വത്തിലുള്ള അനുമതി നൽകിയിരുന്നെങ്കിലും, സാമ്പത്തിക–സാങ്കേതിക സാദ്ധ്യതകൾ പരിഗണിച്ചായിരിക്കും അന്തിമാനുമതിയെന്നാണ് കേന്ദ്രനിലപാട്. പദ്ധതിരേഖയിൽ 63,940 കോടിയാണെങ്കിലും ചെലവ് 1.26 ലക്ഷം കോടിയാകുമെന്നാണ് നിതി ആയോഗിന്റെ കണക്ക്.
പുതിയ പദ്ധതികൾക്ക് പിന്നാലെ കെ- റെയിൽ
സിൽവർലൈൻ അനിശ്ചിതത്വത്തിലായതോടെ, കൽപ്പറ്റ വഴിയുള്ള തലശേരി-മൈസൂർ പുതിയ ബ്രോഡ്ഗേജ് ലൈൻ, നിലമ്പൂർ- നഞ്ചൻകോട് റെയിൽ, 27റെയിൽ ഓവർബ്രിഡ്‌ജുകൾ, ശബരി റെയിൽ തുടങ്ങിയ പദ്ധതികളുടെ കൺസൾട്ടൻസി ഏറ്റെടുത്തിരിക്കുകയാണ് കെ-റെയിൽ കോർപ്പറേഷൻ.
ഭൂഉടമകളും പ്രതിസന്ധിയിൽ
കല്ലിട്ട ഭൂമി വിൽക്കാനോ വായ്പയെടുക്കാനോ കഴിയുന്നില്ല
നിർമ്മാണങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയില്ല
സമരക്കാർക്കെതിരെയെടുത്ത കേസുകൾ പിൻവലിച്ചിട്ടില്ല
30കോടിയുടെ
കൺസൾട്ടൻസി
ഇതുവരെയുള്ള ചെലവുകൾ
കൺസൾട്ടൻസി------------------29.30കോടി
എസ്റ്റാബ്ലിഷ്മെന്റ്-----------------20.50കോടി
ലിഡാർ സർവേ--------------------2.09കോടി
അതിർത്തി കല്ലിടീൽ-------------1.14കോടി
മണ്ണുപരിശോധന----------------75.91ലക്ഷം
നിതി ആയോഗിന് മറുപടി-----56.64ലക്ഷം
തീരദേശ മാപ്പിംഗ്-----------------49.39ലക്ഷം
പരിസ്ഥിതി ആഘാത പഠനം----40.12ലക്ഷം
ഹൈഡ്രോഗ്രാഫിക് സർവേ---32.03ലക്ഷം
സാമൂഹ്യാഘാത പഠനം---------29.85ലക്ഷം
ഗതാഗത സർവേ------------------20.80ലക്ഷം
സ്റ്റേഷൻ ഡിസൈൻ--------------10.58ലക്ഷം
''സിൽവർലൈൻ അടഞ്ഞ അദ്ധ്യായമല്ല. കേന്ദ്രം ആവശ്യപ്പെട്ടാൽ പദ്ധതിരേഖ പുതുക്കും.''
-കെ-റെയിൽ
ഒരു കോടി എത്തിച്ചത്
നിർദ്ദേശ പ്രകാരം:
എം.എം.വർഗീസ്
തൃശൂർ: ബാങ്ക് ഒഫ് ഇന്ത്യയിൽ കഴിഞ്ഞ ദിവസം ഒരു കോടി രൂപയുമായി എത്തിയത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്. ബാങ്കിന്റെ തൃശൂർ ശാഖയിൽ ഹാജരാകണമെന്നും പിൻവലിച്ച ഒരു കോടി കൊണ്ടുവരണമെന്നും ആദായനികുതി വകുപ്പ് തൃശൂർ അസി. ഡയറക്ടറുടെ നോട്ടീസ് ലഭിച്ചിരുന്നു.
പാൻ നമ്പർ പാർട്ടി കേന്ദ്രകമ്മിറ്റിയുടെ പാൻ നമ്പറാണ്. തൃശൂർ ജില്ലാ കമ്മിറ്റിയുടെ എല്ലാ അക്കൗണ്ടുകളും ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എ.എ.എ.ടി.സി.ഒ 400എ എന്നതാണ് ശരിയായ പാൻനമ്പർ. ഇതിൽ 'ടി' എന്നതിന് പകരം ബാങ്ക് 'ജെ' എന്നാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ വീഴ്ചയാണത്. അതാണ് അക്കൗണ്ട് മരവിപ്പിക്കുന്നതിന് കാരണം. ബാങ്കിന് പറ്റിയ വീഴ്ച ചൂണ്ടിക്കാട്ടി ബാങ്ക് ഒഫ് ഇന്ത്യ ചെയർമാന് പരാതി നൽകി. അവർ നൽകിയ മറുപടിയിൽ, പാൻ നമ്പർ ബന്ധിപ്പിച്ചതിൽ തെറ്റുപറ്റിയതായി സമ്മതിക്കുന്നുണ്ട്.
നിയമാനുസൃതമായ അക്കൗണ്ടുകൾ മാത്രമാണ് പാർട്ടിക്കുള്ളത്. ഏപ്രിൽ രണ്ടിന് ഒരു കോടി പിൻവലിച്ചെങ്കിലും ചെലവാക്കാൻ പാടില്ലെന്ന് ആദായനികുതി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. പണം ചെലവാക്കുന്നത് തടയാനുള്ള അവകാശം ആദായനികുതി വകുപ്പിനില്ല. ഇതിനെ നിയമപരമായി നേരിടും.