ശംഖുംമുഖം: കുളവാഴകൾ നിറഞ്ഞ വേളി കായലിലെ ബോട്ടിംഗ് പൂർണമായും നിലച്ചതോടെ സഞ്ചാരികൾ നിരാശയിൽ. കുളവാഴകളും പായലും നിറഞ്ഞതുകാരണം ബോട്ടുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായതോടെയാണ് ബോട്ടിംഗ് നിറുത്തിവയ്ക്കാൻ അധികൃതർ തീരുമാനിച്ചത്. കായലും കടലും കൈകോർക്കുന്ന വേളിയുടെ മനോഹാരിത ബോട്ടിംഗ് യാത്രയിലൂടെ ആസ്വദിക്കാനാണ് വിദേശത്ത് നിന്നും അന്യസംസ്ഥാനത്തു നിന്നുൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ വേളി ടൂറിസ്റ്റ് വില്ലേജിലെത്തുന്നത്. എന്നാൽ ബോട്ടിംഗ് നടത്തേണ്ട കായലിൽ ബോട്ട് ക്ളബ് മുതൽ ആക്കുളം പാലം വരെ കുളവാഴകളും പായലും പടർന്നുകിടക്കുകയാണ്. വേനലവധിക്കാലമായതോടെ ഇവിടെ എത്തുന്ന കുടുംബങ്ങളും ഇതോടെ നിരാശയിലാണ്.
ശ്രദ്ധിക്കാതെ അധികൃതർ
ഉൾനാടൻ ജലഗതാഗത വകുപ്പിനാണ് കായലിൽ നിന്നും കുളവാഴകളും പായലും മാറ്റാനുള്ള ചുതമല. ഇതിനായി ലക്ഷക്കണക്കിന് രൂപയുടെ കരാർ നൽകുമെങ്കിലും പ്രവൃത്തി ഫലപ്രദമാകാത്ത അവസ്ഥയാണെന്നാണ് ആക്ഷേപം. ബോട്ട്സർവീസ് ഇനത്തിൽ മാത്രം പ്രതിവർഷം 25 ലക്ഷത്തോളം രൂപയാണ് കെ.ടി.ഡി.സിക്ക് ലഭിക്കുന്നത്.
നിരക്ക്
സ്‌പീഡ് ബോട്ടിൽ നാലുപേർക്ക് 1000 രൂപയും
സാധാബോട്ടിൽ ആളൊന്നിന് 100 രൂപയും.
ബോട്ടുകൾ പകുതിയും കട്ടപ്പുറത്ത്
23 ബോട്ടുകളുണ്ടായിരുന്ന വേളിയിലിപ്പോൾ നാലെണ്ണത്തിന് മാത്രമാണ് പ്രവർത്തനക്ഷമതയുളളത്. കേടായ ബോട്ടുകൾ വർഷങ്ങൾ പിന്നിട്ടും അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പലതും നശിച്ച അവസ്ഥയിലാണ്. സവാരി ബോട്ട്,സ്‌പീഡ് ബോട്ട്,വാട്ടർ സ്‌കൂട്ടർ,പെഡൽ ബോട്ട്,തുഴയൻ ബോട്ട്,ഹൊറർ ക്രാഫ്റ്റ് തുടങ്ങിയവയൊക്കെ ഒരുകാലത്ത് സഞ്ചാരികളെ വേളിയിലേക്ക് ആകർഷിച്ചിരുന്നു.
അഴിമുഖവും പ്രഖ്യാപനത്തിൽ
വേളിയിലെ കായലിനും കടലിനുമിടയിൽ വെള്ളം സുഗമമായി ഏത് സമയത്തും കടലിലേക്ക് ഒഴുകിപ്പോകുന്നതിനായി പ്രഖ്യാപിച്ച അഴിമുഖം പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയത് കായലിൽ കുളവാഴകൾ നിറയുന്നതിന് കാരണമായി.