കല്ലമ്പലം : കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ആലംകോട് വഞ്ചിയൂർ പ്ലാവറക്കോണം വലിയവിളാകത്ത് വീട്ടിൽ നൗഷാദ് (45) ആണ് മരിച്ചത്. ദേശീയപാതയിൽ തോട്ടയ്ക്കാടിന് സമീപം കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു അപകടം. നരിക്കല്ല് മുക്കിൽ അപ്ഹോൾസ്റ്ററി കട നടത്തുന്ന നൗഷാദ് രാത്രി കടയടച്ച് വീട്ടിലേക്ക് പോകുമ്പോൾ ബൈക്ക് കേടായതിനെ തുടർന്ന് റോഡിന് സൈഡിൽ ബൈക്ക് നിർത്തി ബന്ധുവിനോട് ഫോണിൽ സംസാരിക്കുന്നതിനിടെ അമിത വേഗതയിൽ ആലംകോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാർ നിർത്താതെ പോകുകയായിരുന്നു.
ഒരു മണിക്കൂറിനു ശേഷം കാർ ഉടമയും ഭാര്യയും ബൈക്കിൽ അപകടം നടന്ന ഭാഗത്ത് എന്താണ് സംഭവിച്ചതെന്നറിയാൻ എത്തുകയും പിന്നീട് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഒന്നും അറിയാത്തതുപോലെ ഒരു അപകടം നടന്നതായി അറിയിക്കുകയും ചെയ്തു. തുടർന്ന് കാർ ഉടമ ഭാര്യയെ ആശുപത്രിയിൽ ഇരുത്തി ആംബുലൻസ് ഡ്രൈവറോടൊപ്പം എത്തി സംഭവ സ്ഥലം കാണിച്ചുകൊടുത്തു. അപ്പോഴേക്കും രക്തം വാർന്ന് നൗഷാദ് മരിച്ചിരുന്നു.
കാറുടമ നൗഷാദ് മരണപ്പെട്ടതറിഞ്ഞ് ബൈക്കുമായി സ്ഥലം വിട്ടു. എന്നാൽ ആശുപത്രിയിൽ ഉണ്ടായിരുന്ന ഭാര്യയെ ജീവനക്കാർ തടഞ്ഞു വയ്ക്കുകയും കാർ ഉടമയെ കണ്ടെത്തി രണ്ടുപേരെയും ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. പിന്നീട് കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി ഉടമയുടെ വീട്ടിൽ നിന്ന് അപകടത്തിൽപ്പെട്ട കാർ കണ്ടെത്തിയതോടെയാണ് ഇവർ കുറ്റം സമ്മതിച്ചത്. മരണപ്പെട്ട നൗഷാദിന് ഭാര്യയും ഏഴും, ഒന്നര വയസുമുള്ള രണ്ട് ആൺകുട്ടികളുമുണ്ട്.
ഫോട്ടോകൾ: മരിച്ച നൗഷാദ്
കാറിടിച്ച് തെറിപ്പിച്ച നൗഷാദിന്റെ ബൈക്ക്