തിരുവനന്തപുരം: കൊടുംചൂടിൽ ഡിമാന്റ് കൂടിയതോടെ പച്ചക്കറിക്കും ചെറുനാരങ്ങയ്ക്കുമടക്കം പൊള്ളുംവില. ചെറുനാരങ്ങ വില പൊതുവിപണിയിൽ റെക്കാഡിലെത്തി. കിലോഗ്രാമിന് 250- 260 രൂപ. കഴിഞ്ഞ വർഷം ഏപ്രിലിൽ വില 200 രൂപവരെ എത്തിയിരുന്നു. അച്ചാർ ഉത്പാദനത്തെയും വിലവർദ്ധന ബാധിച്ചുതുടങ്ങി. ആന്ധ്രയിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് വിലവർദ്ധനയ്‌ക്ക് കാരണമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. ചൂടുകാലത്ത് വിളവ് കുറഞ്ഞതും പച്ചക്കറിക്കടക്കം വിലകൂടാൻ കാരണമായി.
പച്ചക്കറികളിൽ ബീൻസ്, ഇഞ്ചി, തക്കാളി ബീറ്റ്‌റൂട്ട്, ക്വാളിഫ്ലവർ എന്നിവയ്ക്കാണ് പ്രധാനമായും വിലകൂടിയത്. ചെറിയ ഉള്ളിക്കും വിലകൂടിയിട്ടുണ്ട്. എന്നാൽ, 99 രൂപയായിരുന്ന മുരിങ്ങയ്‌ക്ക് 35 -40 രൂപയായി കുറഞ്ഞു. അതേസമയം, പൊതുവിപണിയിൽ വില കൂടിയ ബീൻസ് അടക്കം ചില ഇനങ്ങൾ ഹോർട്ടികോർപ്പ് വില്പനശാലകളിൽ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
കരിക്ക്, തണ്ണിമത്തൻ
ഡിമാൻഡ് കൂടി
ചൂട് കടുത്തതോടെ കരിക്കിനും തണ്ണിമത്തനും ഡിമാന്റ് കൂടി. വലിപ്പം കുറഞ്ഞതും കടുംപച്ച, മഞ്ഞ നിറങ്ങളിലുള്ള ‘കിരൺ’ ഇനത്തിലുള്ള തണ്ണിമത്തന് കിലോയ്ക്ക് 30 -35 രൂപ. സാദാ ഇനത്തിന് 20 -25 രൂപ. കരിക്കിന് 45 രൂപ. ഗൗരിഗാത്രത്തിന് 60 രൂപ.
പച്ചക്കറിവില
(കിലോഗ്രാമിൽ)
പൊതുവിപണി, ഹോർട്ടികോർപ്പ് ക്രമത്തിൽ,
(ഫെബ്രുവരിയിലെ ഹോർട്ടികോർപ്പ് വില ബ്രാക്കറ്റിൽ)
ബീൻസ് ....................................180, 135 (82)
ഇഞ്ചി......................................... 200, 179 (139)
തക്കാളി......................................50, 42 (39)
കാരറ്റ്.........................................85, 77 (74)
ക്വാളിഫ്ലവർ ...............................75, 58 (49)
കോവയ്ക്ക ....................................69, 57 (47)
വലിയ നാരങ്ങ .........................180, 130 (109)
ബീറ്റ്‌റൂട്ട്..................................... 75, 69 (52)
ചെറിയ ഉള്ളി ............................75, 69 (45)
ഏത്തൻപഴം.............................75, 68 (55)
പൂവൻപഴം.................................65, 57 (52)