കഴക്കൂട്ടം : പൊലീസ് കൈകാണിച്ചപ്പോൾ ഇരുചക്രവാഹനം നിർത്താത്തതിന്റെ പേരിൽ പിടിച്ചെടുത്ത വാഹനം കോടതിയിൽ ഹാജരാക്കാൻ 13 ദിവസത്തെ താമസം വരുത്തിയ കഴക്കൂട്ടം എസ്. ഐ ജിനുവിന്റെ പേരിൽ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജൂനാഥ് ഉത്തരവിട്ടു. വാഹനത്തിന് തേഡ് പാർട്ടി ഇൻഷ്വറൻസ് ഇല്ലാത്തതു കാരണമാണ് വാഹനം നിർത്താത്തതെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ കമ്മീഷനെ അറിയിച്ചു. എന്നാൽ പ്രസ്തുത നിയമ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്ത ശേഷം വാഹനം വിട്ടു നൽകേണ്ടതായിരുന്നുവെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത വാഹനം പരാതിക്കാരന് തിരികെ കിട്ടിയത് 45 ദിവസങ്ങൾക്ക് ശേഷമാണ്. പരാതിക്കാരനെ ബുദ്ധിമുട്ടിക്കുക എന്ന ഉദ്ദേശം എസ്. ഐക്കുണ്ടായിരുന്നതായി സംശയിക്കേണ്ടി വരുമെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ഇത്തരം വീഴ്ചകൾ എസ്. ഐ മേലിൽ ആവർത്തിക്കാതിരിക്കാനാണ് ശിക്ഷ നൽകേണ്ടത്. സംസ്ഥാന പൊലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്. ചെമ്പഴന്തി ഉഴിയാഴത്തുറ സ്വദേശി സി. പരമേശ്വരൻ നായർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം പരാതിയെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. 2022 ഓഗസ്റ്റ് 17 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. തുടർന്ന് പരാതിക്കാരന്റെ സ്ഥാപനത്തിലെത്തി പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. 13 ദിവസങ്ങൾക്ക് ശേഷമാണ് വാഹനം കോടതിക്ക് നൽകിയത്. വാഹനം കോടതിയിൽ സമയബന്ധിതമായി ഹാജരാക്കുന്നതിൽ എസ്. ഐ ജിനുവിന് വീഴ്ചയുണ്ടായതായി കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തി. എന്നാൽ എസ്. ഐ തന്റെ ഭാഗം ന്യായീകരിച്ചു.