1

പോത്തൻകോട് : ശ്രീകരുണാകര ഗുരുവിന്റെ ത്യാഗഭൂമികകളിലൂടെയുളള ശിഷ്യപരമ്പരയുടെ അവധൂതയാത്രയ്ക്ക് പോത്തൻകോടിന്റെ മണ്ണിൽ ഭക്തിസാന്ദ്രമായ സ്വീകരണം. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ കക്ഷിരാഷ്ട്രീയഭേദമെന്യേ ജനപ്രതിനിധികളും ഗുരുഭക്തരും നാട്ടുകാരുമടക്കം നൂറുകണക്കിന് പേരാണ് സ്വീകരണം നൽകാൻ പോത്തൻകോട് മുതൽ ശാന്തിഗിരി വരെ തടിച്ചുകൂടിയത്. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരും ഗുരുധർമ്മപ്രകാശസഭ അംഗങ്ങളും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഗൃഹസ്ഥശിഷ്യരുമടക്കം മൂന്നൂറോളം പേരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്. സന്യാസിമാരെ ഹാരമണിയിച്ചും പുഷ്പവൃഷ്ടി നടത്തിയും വഴിയോരങ്ങളിൽ കുടിവെളളം വിതരണം ചെയ്തും ക്ഷീണിതരായ യാത്രികർക്ക് വിശറികൾ സമ്മാനിച്ചും നാടിന്റെ സ്നേഹം നാട്ടുകാർ പ്രകടിപ്പിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗം മലയിൽകോണം സുനിൽ, ബി.ജെ.പി ജില്ലാ ട്രഷറർ എം.ബാലമുരളി,മാണിക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം ആർ.സഹീറത്ത്ബീവി, കോലിയക്കോട് മഹീന്ദ്രൻ, പൂലന്തറ കിരൺദാസ്, എം.വിജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പോത്തൻകോട് നിന്നു പദയാത്രയായി ശാന്തിഗിരിയിലെത്തി പ്രാർത്ഥനാസങ്കൽപ്പങ്ങളോടെ യാത്ര സഹകരണമന്ദിരത്തിൽ സമാപിച്ചു. ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി യാത്രാസംഘത്തെയും ഗുരുഭക്തരെയും അഭിസംബോധന ചെയ്തു. ഗുരു ജനിച്ച ചന്ദിരൂരിൽ നിന്നു മേയ് 1 ന് ആരംഭിച്ച അവധൂതയാത്രയ്ക്ക് ശനിയാഴ്ച ശാന്തിഗിരിയിൽ സമാപനമായി. ഗുരുവിന്റെ ആദിസങ്കൽപ്പലയന വാർഷികമായ നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് ആ ത്യാഗജീവിതത്തെ ലോകത്തിന് മുന്നിൽ പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവധൂതയാത്ര സംഘടിപ്പിച്ചത്. നാളെയാണ് ശാന്തിഗിരി നവഒലി ജ്യോതിർദിനം.