തിരുവനന്തപുരം:വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്ന് പുറത്താക്കുന്നതുൾപ്പെടെ കർശന നടപടികളെടുക്കാൻ നിയമ ഭേദഗതിക്ക് ശുപാർശ. വയോജന ക്ഷേമത്തിനുള്ള 2009ലെ 'കേരള മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ്" നിയമത്തിലെ ചട്ടങ്ങൾ പരിഷ്ക്കരിക്കുന്നത് പഠിക്കാൻ നിയോഗിച്ച സമിതി നിയമം കൂടുതൽ കടുപ്പിക്കണമെന്ന നിർദ്ദേശമാണ് സമർപ്പിച്ചത്. റിപ്പോർട്ട് സർക്കാർ പഠിച്ചശേഷം മന്ത്രിസഭയ്ക്ക് കൈമാറും.തുടർന്നാവും ചട്ടഭേദഗതി.
സാമൂഹ്യക്ഷേമ മന്ത്രി ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ അമരവിള രാമകൃഷ്ണൻ, കൺവീനറായ വയോജന കൗൺസിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. വി.എൻ.ജിതേന്ദ്രൻ, അമരവിള രാമകൃഷ്ണൻ,അഡ്വ.കെ.കെ.മണി, എം.വിജയകുമാരൻ നായർ, പ്രൊഫ.കെ.എ.സരള എന്നിവരാണ് കൗൺസിലിലെ മറ്റംഗങ്ങൾ.
മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്ന് ഒഴിവാക്കാനുളള നിർദ്ദേശമാണ് പ്രധാന ഭേദഗതി. നിലവിലെ ചട്ടത്തിൽ അതുണ്ടായിരുന്നില്ല.
മജിസ്ട്രേറ്റിന് പരാതി നൽകാം
പരിപാലിക്കാതിരിക്കുകയോ പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളെയും പിന്തുടർച്ചാവകാശിയെയും വീട്ടിൽനിന്നൊഴിവാക്കാൻ മുതിർന്ന പൗരന്മാർക്ക് ജില്ലാ മജിസ്‌ട്രേറ്റിനു പരാതി നൽകാം. പരാതി 15 ദിവസത്തിനകം ജില്ലാ മജിസ്‌ട്രേറ്റ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനു കൈമാറണം. അദ്ദേഹം 21 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. പരാതി ന്യായമെങ്കിൽ, ജില്ലാ മജിസ്‌ട്രേറ്റ് ബന്ധപ്പെട്ടവർക്കു നോട്ടീസ് നൽകണം. അതുലഭിച്ച് 30 ദിവസത്തിനകം വീട്ടിൽനിന്നു മാറിയില്ലെങ്കിൽ മജിസ്‌ട്രേറ്റിനു പോലീസ് സഹായത്തോടെ ഒഴിപ്പിക്കാം. മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരേയുള്ള ഹർജി പരിഗണിക്കാനുള്ള അധികാരം ഹൈക്കോടതിക്കായിരിക്കും. വയോജനസുരക്ഷ ഉറപ്പാക്കാൻ പോലീസ് സെൽ വേണം. ഓരോ സ്റ്റേഷനിലും പ്രത്യേകം പോലീസുകാരനെ ചുമതലപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങൾ 'സീനിയർ സിറ്റിസൺ കമ്മിറ്റി' രൂപവത്കരിക്കണം. ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ജില്ലകളിൽ സ്‌പെഷ്യൽ പോലീസ് യൂണിറ്റ് സ്ഥാപിക്കണം. ഇതിൽ രണ്ട് സ്ത്രീകളടക്കം അഞ്ച് സാമൂഹികപ്രവർത്തകരേയും കളക്ടർ നിർദ്ദേശിക്കണം.
എല്ലാ പോലീസ് സ്റ്റേഷനിലും ഒരു ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിശ്ചയിക്കണം.