തിരുവനന്തപുരം: നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്ന മീരയെ കഴുത്ത് ഞെരിച്ച് കൊന്ന് പൊട്ടക്കിണറ്റിൽ തള്ളിയ കേസിൽ അമ്മയെയും കാമുകനെയും കോടതി ജീവപര്യന്തം കഠിനതടവിനും 3,50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ പ്രതികൾ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് പ്രതികളെ ശിക്ഷിച്ചത്.നെടുമങ്ങാട് പറണ്ടോട് കുന്നിൽ സ്വദേശി മഞ്ജുഷ(39),കാമുകൻ കരിപ്പൂർ ഇല കാരാന്തല കുരിശ്ശടിയിൽ വിവാഹിതനും പെയിന്റിംഗ് തൊഴിലാളിയുമായ അനീഷ് (34) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2019 ജൂലായ് 10നായിരുന്നു സംഭവം.

അച്ഛന്റെ മരണശേഷം മീര അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമാണ് കഴി‌ഞ്ഞിരുന്നത്. ഇതിനിടെയാണ് അമ്മയുടെ വാടക വീട്ടിൽ മീരയെത്തിയത്. തങ്ങളുടെ രഹസ്യബന്ധത്തിന് മീര തടസമാണെന്ന് കണ്ടാണ് മീരയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അനീഷിന്റെ ബൈക്കിന് നടുവിലിരുത്തി കരിപ്പൂര് കാരാന്തലയുള്ള ആളൊഴിഞ്ഞ പുരയിടത്തിലെത്തിച്ച് പൊട്ടക്കിണറ്റിൽ തള്ളിയത്. കൊലപാതകത്തിനുശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതികൾ അവിടെ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു.

മീരയെക്കുറിച്ച് അന്വേഷിച്ച മാതാവ് വത്സലയോട് മീര ആരോടൊപ്പമോ ഒളിച്ചോടിയെന്നും അതു അന്വേഷിച്ച് തമിഴ്നാട്ടിലേക്ക് പോകുന്നുവെന്നുമാണ് മഞ്ജുഷ പറഞ്ഞിരുന്നത്.ദിവസങ്ങൾക്കു ശേഷം മഞ്ജുഷയെയും ഫോണിൽ കിട്ടാതെ വന്നപ്പോഴാണ് വത്സല നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയത്. മൊബൈൽ ടവർ ലൊക്കേഷൻ വച്ച് പ്രതികളുടെ താമസസ്ഥലം കണ്ടെത്തിയ പൊലീസ് ഇരുവരെയും നാഗർകോവിലിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഗീന ഹാജരായി.