കിളിമാനൂർ: സ്കൂൾ തുറക്കാൻ ഇനി രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ സ്കൂൾ വിപണി സജീവമായി. പുത്തനുടുപ്പും ബാഗും കുടയും വാങ്ങാനുള്ള തിരക്കിലാണ് കുട്ടികളും രക്ഷിതാക്കളും.
മേയ് ആദ്യവാരത്തിൽ തന്നെ സ്കൂൾ വിപണി ആരംഭിച്ചിരുന്നു. കുട്ടികളെ ആകർഷിക്കാനായി ഡോറയും മിക്കി മൗസും, ബെൻടെനും തുടങ്ങി കാർട്ടൂൺ കഥാപാത്രങ്ങളുടെ ബാഗും കുടകളുമാണ് വിപണിയിൽ. പേന മുതൽ ബാഗ് വരെ എല്ലാത്തിനും കഴിഞ്ഞ വർഷത്തേക്കാൾ വില വർദ്ധിച്ചിട്ടുണ്ട്.എന്നാൽ അതൊന്നും പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് കച്ചവടക്കാർ.ആവശ്യക്കാരെ ആകർഷിക്കാൻ വിവിധ തരത്തിലുള്ള ഓഫറുകളും വിപണി നൽകുന്നുണ്ട്.
വിവിധ നിറത്തിലും ചിത്രങ്ങൾ വരച്ചതുമായ കുടകളാണ് കുട്ടികൾക്ക് പ്രിയം,ചെറിയ കുടകളും കാലൻ കുടകളും തിരക്കി കോളേജ് വിദ്യാർത്ഥികളും എത്തുന്നുണ്ട്.കാർട്ടൂൺ കഥാപാത്രങ്ങളുടെയും കാറിന്റെയും ബസിന്റെയും രൂപത്തിലുള്ള പെൻസിൽ ബോക്സുകൾക്ക് 150 മുതലാണ് വില വരുന്നത്.
ബാഗുകൾ
- ബ്രാന്റുകൾ മാറുന്നതിനനുസരിച്ച് വിലയും കൂടും
- 500 - 2000 രൂപ വരെ
കുട
300 മുതൽ 1000 വരെ
ബുക്കുകൾ കിലോയ്ക്ക്
ബാഗ് കഴിഞ്ഞാൽ നോട്ടുബുക്കുകളാണ് വിപണിയിൽ കൂടുതൽ വിറ്റുപോകുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്രാവശ്യം കിലോക്കണക്കിന് തൂക്കിയും ബുക്കുകൾ വിൽക്കുന്നുണ്ട്.
ആശ്വാസം, കൺസ്യൂമർഫെഡ്
സ്റ്റുഡന്റ്സ് മാർക്കറ്റുകൾ
വിപണിയിലെ വിലക്കയറ്റം പിടിച്ചുനിറുത്താൻ കൺസ്യൂമർ ഫെഡ് പല ഭാഗങ്ങളിലും സ്റ്റുഡന്റ്സ് മാർക്കറ്റുകൾ ആരംഭിച്ചിട്ടുണ്ട്. ത്രിവേണി നോട്ടുബുക്കുകൾ,സ്‌കൂൾ ബാഗ് രംഗത്തെ പ്രമുഖ ബ്രാൻഡുകളായ സ്‌കൂബീ ഡേ,ഒഡീസിയ,വൈൽഡ് ക്രാഫ്റ്റ്,വിക്കി,അമേരിക്കൻ ടൂറിസ്റ്റ് തുടങ്ങിയവയോടോപ്പം സാധാരണ ബ്രാന്റിലുള്ള ആകർഷകങ്ങളായ സ്‌കൂൾ ബാഗുകൾ,ഷൂസുകൾ എന്നിവയും വിലക്കുറവിൽ ലഭ്യമാണ്.