തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ പെൺകുഞ്ഞ്.കടുത്ത വേനലിനുശേഷം മഴയുടെ കുളിർമയുമായി കടന്നുവന്നതിനാൽ പുതിയ അതിഥിക്ക് 'മഴ'യെന്ന് പേരിട്ടതായി ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി വാർത്താക്കുറിപ്പിൽ അറിയിച്ചു.തിങ്കളാഴ്ച പുലർച്ചെയാണ് മൂന്നാഴ്ചപ്രായം തോന്നിക്കുന്ന 3.14 കിലോഗ്രാം ഭാരമുള്ള പെൺകുഞ്ഞ് ദത്തെടുക്കൽ കേന്ദ്രത്തിലെത്തിയത്. തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ പരിശോധനകൾക്കു ശേഷം പൂർണ ആരോഗ്യവതിയായ കുഞ്ഞ് ഇപ്പോൾ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലെ പരിചരണത്തിലാണ്.
2002 നവംബർ 14ന് തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ പ്രവർത്തനമാരംഭിച്ചശേഷം ലഭിക്കുന്ന 599-ാമത്തെ കുഞ്ഞാണ് 'മഴ'. പത്ത് മാസത്തിനിടയിൽ തിരുവനന്തപുരത്തെ അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 13-ാമത്തെ കുട്ടിയും നാലാമത്തെ പെൺകുഞ്ഞും. 2024ൽ ഇതുവരെ 25 കുഞ്ഞുങ്ങളാണ് സമിതിയിൽ നിന്ന് ദത്തെടുക്കപ്പെട്ടത്. പെൺകുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികളുണ്ടെങ്കിൽ സമിതിയുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.